
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട്ടിലെ എന്നൂർ തുറമുഖത്ത് അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി മൂന്നുവർഷമായി എം.എസ്.സി കപ്പൽ കമ്പനിക്കാണ്. ഒരു ടെർമിനൽ 2044വരെ പ്രവർത്തിപ്പിക്കുന്നതും എം.എസ്.സിയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലും അവരുടേതാണ്. ഇവിടെയൊന്നുമില്ലാത്ത രാജ്യസുരക്ഷാ ഭീഷണിയാണ് വിഴിഞ്ഞത്ത് 13,000 കോടിയുടെ ഓഹരി വാങ്ങിയ എം.എസ്.സിക്കെതിരെ ഉയരുന്നത്.
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ ദുബായ് ആസ്ഥാനമായ ഡി.പി വേൾഡിന് 85 ശതമാനം ഓഹരിയുണ്ട്. ഇന്ത്യാ ഗേറ്റ്‌വേ ടെർമിനൽ ലിമിറ്റഡെന്ന കമ്പനിയുണ്ടാക്കിയാണ് 30വർഷത്തേക്ക് ഡി.പി വേൾഡ് ടെർമിനൽ പ്രവർത്തിപ്പിക്കുന്നത്. തുറമുഖം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും കണ്ടെയ്നർ ടെർമിനൽ ഡി.പി വേൾഡിന്റെ കൈവശമാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാർ പ്രകാരമാണ് പ്രവർത്തനം. ഇതെല്ലാം മറന്നാണ് വിഴിഞ്ഞത്തെ ഓഹരിയിടപാട് വിവാദത്തിലാക്കുന്നത്.
ചീഫ് സെക്രട്ടറിയും ധന- നിയമ സെക്രട്ടറിമാരും വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡിയുമടങ്ങിയ ഉന്നതാധികാര സമിതിയാണ് ഓഹരികൈമാറ്റത്തിനുള്ള അദാനിയുടെ അപേക്ഷ പരിഗണിക്കുന്നത്. അതോടെ, വിവാദങ്ങൾക്ക് അറുതിയാവുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
നിക്ഷേപത്തിന് വെല്ലുവിളി
1.നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമേ, ക്രൂയിസ് ടെർമിനലും അനുബന്ധ വികസനവും അദാനി പദ്ധതിയിട്ടിരുന്നു
2.വിവാദങ്ങൾ കാരണം അനുബന്ധമേഖലകളിലടക്കം കൂടുതൽ നിക്ഷേപകർ വിഴിഞ്ഞത്തേക്കെത്താൻ മടിക്കും. ഇത് വികസനത്തിന് വെല്ലുവിളിയാകും
കണക്കിലും തർക്കം
ആദ്യഘട്ട തുറമുഖ നിർമ്മാണത്തിന് 5,500 കോടി സംസ്ഥാനസർക്കാർ മുടക്കിയെന്നാണ് പ്രചാരണം. എന്നാൽ യഥാർത്ഥ കണക്ക് 3040 കോടിയാണെന്ന് അറിയുന്നു. അതേസമയം, 2454കോടി മുടക്കേണ്ടിയിരുന്ന അദാനി 4400 കോടി നിർമ്മാണഘട്ടത്തിൽ മുടക്കി. ഇനിയുള്ള മൂന്ന്ഘട്ടങ്ങൾക്ക് 16,000 കോടിയും മുടക്കും.
₹27,120കോടി
തുറമുഖത്തിന്റെ ആകെമൂല്യം
₹440കോടി
ആദ്യവർഷത്തെ വരുമാനം
എം.എസ്.സിക്ക് പ്രത്യേക അവകാശങ്ങളുണ്ടാവില്ല
തിരുവനന്തപുരം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49% ഓഹരി എം.എസ്.സിക്ക് കൈമാറിയാലും അവർക്ക് തുറമുഖത്ത് പ്രത്യേക അവകാശങ്ങളുണ്ടാവില്ലെന്ന് അദാനി പോർട്സ് സ്പെഷൽ ഇക്കണോമിക് സോൺ സി.ഇ.ഒ അശ്വനി ഗുപ്ത പറഞ്ഞു. ക്രൂയിസ്, ബങ്കറിംഗ്, കയറ്റുമതി-ഇറക്കുമതി (എക്സിം) പോലുള്ള പുതിയ ബിസിനസുകൾ വികസിപ്പിക്കാനാവും. സർക്കാരുമായുള്ള കരാർ ലംഘിക്കാതെയാണ് ഓഹരിയിടപാട്. എല്ലാ നടപടിക്രമങ്ങളും പാലിച്ചും അനുമതികളും നേടുകയും ചെയ്തശേഷമേ അന്തിമ കരാറൊപ്പിടൂ. തുടർന്നും അദാനി തുറമുഖ കമ്പനിക്കായിരിക്കും നിയന്ത്രണം. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിന് ശേഷം സംസ്ഥാന സർക്കാരിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ അനുമതിക്ക് ശേഷമേ ഓഹരി കൈമാറ്റം നടക്കൂ. എം.എസ്.സിക്കോ അവരുടെ അനുബന്ധ സ്ഥാപനങ്ങൾക്കോ മാത്രമായി പ്രത്യേക ബെർത്ത് അവകാശം നൽകില്ല. മറ്റ് കപ്പൽ കമ്പനികളെ തടയുകയില്ലെന്നും അശ്വനി ഗുപ്ത വ്യക്തമാക്കി. ബംഗ്ലാദേശിൽ നിന്നുള്ള കാർഗോ ആകർഷിക്കാനാവും. ആഗോള സമുദ്ര-ലോജിസ്റ്റിക്സ് ഹബ്ബായി കേരളം മാറുമെന്നും അശ്വനി ഗുപ്ത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |