SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.31 AM IST

സസ്പെൻഷൻ കഴിഞ്ഞെത്തിയ ദിവസം മെഡിക്കൽ ഓഫീസർ വിജിലൻസ് പിടിയിൽ

drmanoj

,
ഇടുക്കി ഓഫീസറുടെ കൈക്കൂലി ഗൂഗിൾ-പേ വഴി

തൊടുപുഴ: റിസോർട്ട് മാനേജരിൽ നിന്നു ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജും ഇടനിലക്കാരനായ മറ്റൊരു ഡോക്ടറുടെ ഡ്രൈവറും വിജിലൻസ് പിടിയിൽ. ഗുരുതര പരാതികളെ തുടർന്ന് തിങ്കളാഴ്ച ഡോ. മനോജിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെൻഷനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് ചൊവ്വാഴ്ച സ്റ്റേ ലഭിച്ചു. ബുധനാഴ്ച ഓഫീസിലെത്തിയ ഡി.എം.ഒയെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

ഇയാൾക്കുവേണ്ടി 75000 രൂപ പണം ഗൂഗിൾ പേയിൽ വാങ്ങിയ ഇടനിലക്കാരനും ഡ്രൈവറുമായ രാഹുൽ രാജിനെ കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി സെപ്തംബർ 27ന് ഡി.എം.ഒ ഇടുക്കി ജില്ലയിലെ മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ട് പരിശോധിച്ചിരുന്നു. റിസോർട്ടിന്റെ രേഖകളുമായി ഒക്ടോബർ അഞ്ചിന് ഡി.എം.ഒ ഓഫീസിൽ വരാൻ നി‌ർദ്ദേശിച്ചു. മാനേജർ ഓഫീസിലെത്തിയപ്പോൾ കൈക്കൂലി തുകയായ ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ തുക കൂടുതലാണെന്നു പറഞ്ഞ പ്രകാരം 75000 രൂപയായി കുറച്ചു. ഡോ. മനോജ് മാനേജരുടെ ഏജന്റായി പ്രവർത്തിക്കുന്ന ഡ്രൈവർ രാഹുൽ രാജിന്റെ ഫോൺ നമ്പർ നൽകിയ ശേഷം അതിലേക്ക് കൈക്കൂലി തുക ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സാങ്കേതികവിദ്യയുടെ സഹായത്താൽ തെളിവുകൾ ശേഖരിച്ചു. റിസോർട്ട് മാനേജർ പണം ഗൂഗിൾ-പേ വഴി ട്രാൻസ്ഫർ ചെയ്തയുടനെ ബുധനാഴ്ച ഇടുക്കി ജില്ല ഓഫീസറുടെ ഓഫീസിൽ വച്ച് ജില്ല മെഡിക്കൽ ഓഫീസറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRIBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA