
(സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി കേരളകൗമുദിയോട്
സംസാരിക്കുന്നു)
കോഴിക്കോട്: ഇ.എം.എസും നായനാരും വി.എസും തിരുത്തിയിട്ടുണ്ട്. അപ്പോൾ പിണറായിയും എം.വി .ഗോവിന്ദനും താനും തിരുത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. കോഴിക്കോട് നടന്ന മൂന്നു ദിവസത്തെ വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം കേരളകൗമുദിയോട് പറഞ്ഞു.
സമിതിയിൽ നടന്ന ചർച്ചകളിൽ പുറത്ത് പറയാനുള്ളത് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിലേറ്റത് കനത്ത പരാജയമാണ്. അതിനുള്ള തിരുത്തൽ നിർദ്ദേശങ്ങളാണ് മൂന്നു ദിവസങ്ങളായി ഉയർന്നത്. തെറ്റ് എല്ലായിടത്തുമുണ്ട്.പാർട്ടി സെക്രട്ടറിക്കും സംഭവിച്ചിട്ടുണ്ട്. അതെല്ലാം ചർച്ചയായി. തെറ്റുകളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകും.
സ്വത്ത് പരിശോധന
സുപ്രധാനം
പാർട്ടി നേതാക്കളുടെ സ്വത്ത് പരിശോധിക്കൽ സുപ്രധാനമാണ്. വരവിൽ കവിഞ്ഞ സ്വത്ത്, ബിനാമി ഇടപാടുകളെല്ലാം പരിശോധിക്കും. നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സ്വത്ത് വിവരം ആദ്യം പരിശോധിക്കും. പിന്നീട് ജില്ലാ നേതാക്കളിലേക്കും .തുടർന്ന് ബ്രാഞ്ച് തലം വരെ കൊണ്ടു പോകും. ഒരാൾ പാർട്ടി അംഗമാവുമ്പോഴുള്ള സ്വത്തും പിന്നീട് സംഭവിച്ച മാറ്റങ്ങളും കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. അതെല്ലാമാണ് തിരുത്തൽ. സഹകരണ മേഖലയിലും ഒരുപാട് വീഴ്ചകളുണ്ടായിട്ടുണ്ട്. പലയിടത്തും കേസുകളും ആരോപണങ്ങളും വന്നു. സഹകരണ മേഖലയും തെറ്റ് തിരുത്തലിന്റെ ഭാഗമാവും.
ബാങ്കുകളിൽ നിന്ന് പാർട്ടി നേതാക്കളെടുത്ത വലിയ വായ്പകൾ തിരിച്ചടക്കണം. വായ്പയെടുത്ത് മുങ്ങിയെന്ന ആക്ഷേപമുണ്ടാക്കരുത്. തിരിച്ചടവില്ലെങ്കിൽ പാർട്ടി നടപടി നേരിടേണ്ടി വരും. ബാങ്കുകൾക്കും നടപടിയെടുക്കാം. പാർട്ടിയിൽ വനിതാ നേതാക്കളെ കൂടുതൽ ഉൾപ്പെടുത്തും. എല്ലാ വർഗ ബഹുജന സംഘടനകൾക്കും യൂണിറ്റ് മുതൽ ഒരു ഭാരവാഹി വനിതയാവണമെന്നും ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |