
കൊച്ചി: ഭർത്താവ് മരിച്ചെങ്കിലും ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിക്കാൻ ഭാര്യയ്‌ക്ക് ഹൈക്കോടതി അനുമതി നൽകി. അമ്മയാകാനുള്ള ആഗ്രഹത്തിനും അവകാശത്തിനും മുൻഗണന നൽകണമെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി.
വന്ധ്യതാ ചികിത്സ തുടരുന്നതിനിടെ 2021 മാർച്ചിലാണ് ആലപ്പുഴ ചെറിയനാട് സ്വദേശിയായ 43 കാരിയുടെ ഭർത്താവ് മരിച്ചത്. ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം ഗർഭധാരണത്തിനായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം ചികിത്സ നടത്തിയിരുന്ന തിരുവനന്തപുരം എസ്.എ.ടി ആശുപത്രി നിഷേധിച്ചു. ഭർത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലെന്നായിരുന്നു വിശദീകരണം. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് പ്രകാരം ഭർത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലെന്ന പേരിൽ ഭ്രൂണം ഉപയോഗിക്കാനുളള അവകാശം നിഷേധിക്കരുതെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു. ശരിയായ ഫോം എഴുതി വാങ്ങുന്നതിൽ ആശുപത്രി അധികൃതർക്കാണ് വീഴ്ച ഉണ്ടായതെന്നും വിശദീകരിച്ചു.ഭർത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ മരണ ശേഷം ഭ്രൂണം ഉപയോഗിക്കുന്നത് നിയമ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും, കോടതി അംഗീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |