
കോഴിക്കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ കള്ള പ്രചാരണങ്ങളെയും വ്യാജ പ്രതീതി നിർമ്മാണത്തെയും തിരിച്ചറിഞ്ഞ് ചെറുക്കുന്നതിൽ പാർട്ടിക്കും ഇടതുപക്ഷത്തിനും വീഴ്ച പറ്റിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. എല്ലാ പിന്തിരിപ്പന്മാരെയും പ്രതിലോമ ശക്തികളെയും കൂടെക്കൂട്ടിയായിരുന്നു കള്ള പ്രചാരണം. ലോക്സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യായീകരിക്കാനാവാത്ത തോൽവിയുണ്ടായതിൽ ഒരു കാരണം ഇതാണെന്നും
സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയുടെ സമാപനത്തിന് ശേഷം നടന്ന പൊതു സമ്മേളനത്തിൽ അദ്ദേഹം
പറഞ്ഞു.
വീഴ്ചകൾ തുറന്നു സമ്മതിക്കുന്ന പാർട്ടിയാണ് സി.പി.എം. മുൻപ് ഇ.എം.എസും ഇത് പറഞ്ഞിട്ടുണ്ട്. തെറ്റ് സമ്മതിക്കുന്നതാണ് സത്യസന്ധത. കള്ള പ്രചാരണത്തിലൊന്ന് എൽ.ഡി.എഫ്- ബി.ജെ.പി ഡീൽ ആരോപണമായിരുന്നു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ഡീൽ മറച്ചു വച്ചായിരുന്നു പ്രചാരവേല. പത്ത് കൊല്ലത്തെ വികസന പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പുകളിൽ നേട്ടമാകുമെന്ന് കരുതി മുന്നോട്ടു പോകുമ്പോഴാണിത്.
ബംഗാളിലെ തോൽവിയും അവിടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്ന് വിലയിരുത്തി. തിരിച്ചുവരവിന്റെ സന്ദേശമാണ് ബംഗാളിലുണ്ടായത്. തിരഞ്ഞെടപ്പ് വിജയങ്ങളിൽ മാത്രം അഭിരമിക്കുന്നവരല്ല തൊഴിലാളി പ്രസ്ഥാനം. സാധാരണക്കാരന് അഭയമാകുന്നത് ചെങ്കൊടി പ്രസ്ഥാനമാണ്..ഇ.ഡി കള്ളക്കഥയെഴുതുകയാണ്. സി.പി.എമ്മിനെ അങ്ങനെ ക്ഷീണിപ്പിക്കാൻ അവർക്കാവില്ല. യു.ഡി.എഫ് സർക്കാർ ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടപ്പെടുന്നുണ്ട്. അതു കൊണ്ടു മാത്രം സി.പി.എമ്മിനും ഇടതുപക്ഷത്തിനും മുന്നേറാനാവില്ല. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ അണികളുടെ പിന്തുയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അദ്ധ്യക്ഷനായി. പി.എ മുഹമ്മദ് റിയാസ് എം.എൽ.എ സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ ശെെലജ, എ. വിജയരാഘവൻ തുടങ്ങിയവരും പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |