തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതു വഴി സ്വകാര്യബസ് മേഖലയിലുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മിഷണർ കൂടിയായ കെ. പദ്മകുമാർ അദ്ധ്യക്ഷനായ അഞ്ചംഗ സമിതി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി സി.പി ജോൺ ബസ് ഉടമകളുടെ സംഘടനകളുമായുള്ള യോഗത്തിൽ ഉറപ്പ് നൽകി.
നാറ്റ്പാക്ക് മുൻ ഡയറക്ടർ ബി.ജി ശ്രീദേവി, ട്രാൻസ്‌പോർട്ട് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, നാറ്റ്പാക്ക് ശാസ്ത്രജ്ഞൻ ഡോ. സജ്ജയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സ്വകാര്യ ബസുകാരുടെ പ്രതിസന്ധി പരിഹരിക്കാൻ ഗതാഗതനയം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യബസുകളുടെ റോഡ് നികുതി ഒരോ മാസം വീതം അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. നിലവിൽ മൂന്നു മാസത്തേയ്ക്കാണ് നികുതി അടയ്‌ക്കേണ്ടത്. സ്വകാര്യ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി നൽകും. ഇതിന് നിശ്ചിത തുക സർക്കാരിലേക്ക് അടയ്‌ക്കേണ്ടത് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും.
യാത്രാക്കൂലി വർദ്ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥി യാത്രാക്കൂലി പരിഷ്‌കരിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ലെന്നും പരാതിപ്പെട്ടു. വിദ്യാർത്ഥി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി അറിയിച്ചൂ
പ്രിയദർശിനി ബസുകളിലെ യാത്രാ സൗജന്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |