
തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തടക്കം ഭക്ഷണം നൽകുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി തദ്ദേശ വകുപ്പ് സർക്കുലർ. തദ്ദേശ വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ മാത്രമേ ഭക്ഷണം നൽകാൻ അനുവദിക്കൂ. ഇതിനുള്ള സ്ഥലം തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. അല്ലാത്തയിടങ്ങളിൽ ഭക്ഷണം നൽകിയാൽ കേസെടുക്കും. പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തും.
സ്കൂൾ,കോളേജ്,ആശുപത്രി,ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ തെരുവുനായകൾ പെരുകാൻ അനുവദിക്കാതെ നടപടിയെടുക്കേണ്ടത് അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിനായി അത്തരം സ്ഥാപനങ്ങളിൽ നോഡൽ ഒാഫീസർമാരെ നിയോഗിക്കണം. സ്ഥാപന പരിസരം തെരുവുനായ മുക്തമാക്കേണ്ട ഉത്തരവാദിത്വം അതത് സ്ഥാപനങ്ങളുടെ മേധാവികൾക്കും ഉണ്ടായിരിക്കും. വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവികൾക്കെതിരെ നടപടിയെടുക്കാം.
സ്റ്റേഡിയങ്ങളിലും സ്‌പോർട്സ് കോംപ്ലക്സുകളിലും തെരുവുനായകൾ തമ്പടിക്കാതിരിക്കാൻ 24 മണിക്കൂറും നിരീക്ഷണത്തിന് സുരക്ഷാഗ്രൗണ്ട് കീപ്പിംഗ് ജീവനക്കാരെ ചുമതലപ്പെടുത്തണം.
തെരുവുനായകൾക്കായി ഷെൽട്ടർ ഹോമുകൾ വേഗത്തിൽ തയ്യാറാക്കണം. നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണം.
തെരുവുനായ്ക്കളെ ദത്തെടുക്കാൻ താത്പര്യമുള്ളവരുടെ അപേക്ഷകൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. പ്രത്യേക ടാഗ് പതിപ്പിച്ച് നായ്ക്കളെ കൈമാറാം, അപകടകാരികളായ നായ്ക്കളെ ചട്ടങ്ങൾ പാലിച്ച് ദയാവധം നടത്താം. തെരുവുനായ നിയന്ത്രണത്തിനും ദയാവധത്തിനും വിശദമായ മാർഗരേഖ വൈകാതെ പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |