
□ഹർജിയിൽ വിധി ആറിന്
തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസമയത്തെ ദൃശ്യങ്ങൾ കോടതി പരിശോധിക്കണമെന്ന വാദത്തിൽ ഉറച്ച് സർക്കാർ. ദൃശ്യങ്ങൾ വിചാരണ വേളയിലേ പരിശോധിക്കാവൂ എന്നതാണ് പ്രതികളുടെ നിലപാട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ പ്രതികൾക്ക് ജാമ്യം നൽകുന്ന ഹർജിയിൽ തീരുമാനമെടുക്കാവൂ എന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിക്കവേയാണ് പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദങ്ങൾ നിരത്തിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.നസീറയാണ് കേസ് പരിഗണിച്ചത്. ഹർജിയിൽ ആറിന് വിധി പറയും. ദൃശ്യങ്ങൾ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത് പ്രതികളുടെ ആക്രമണ രീതി, സ്വഭാവം, എന്നിവ കോടതിക്ക് ബോദ്ധ്യമാകാനാണെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ അറിയിച്ചു. പ്രതികൾ കൊലവിളിയുമായാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ നേരെ പാഞ്ഞടുത്തത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന തെളിയിക്കുന്നതിന് പ്രതികളിൽ ചിലരുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചാലേ ഗൂഢാലോചനയിൽ പങ്കാളികളായ പ്രമുഖരെ കണ്ടെത്താനാവൂ. പ്രതികളുടെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇ.ഡിക്കായി അഭിരാം.എസ്. പിള്ള ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |