
തിരുവനന്തപുരം: സംസ്ഥാനത്ത് 315 അതിവേഗ ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി.കേന്ദ്രസഹായം തേടി.20 മുതൽ 40 മിനിറ്റുകൊണ്ട് വാഹനങ്ങൾ 80% വരെ ചാർജ്ജ് ചെയ്യാം. കേന്ദ്രസർക്കാർ കൊണ്ടുവന്ന പി.എം.ഇ.ഡ്രൈവ് പദ്ധതി പ്രകാരം അറുപത് കോടിയാണ് ആവശ്യപ്പെട്ടത്. പകുതി ചെലവാണ് കേന്ദ്രം വഹിക്കുന്നത്. 277സ്ഥലങ്ങളിലായാണ് ഇവ സജ്ജമാക്കുക. ഹൈവേകൾ കേന്ദ്രീകരിച്ചാണ് സ്ഥാപിക്കുന്നത്.
പദ്ധതി നടപ്പാക്കാൻ കേരളം കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒന്നാം ഘട്ടമായി 209 സ്ഥലങ്ങളിലായി 335 സാധാരണ ചാർജ്ജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം നടന്നുവരികയാണ്. സഹായമായി 63.12കോടി രൂപ ലഭിക്കാൻ ധാരണയായിരുന്നു. പിന്നാലെയാണ് രണ്ടാംഘട്ടമായി ഹൈസ്പീഡ് ഇ.വി.ചാർജ്ജിംഗ് സ്റ്റേഷൻ പദ്ധതി സമർപ്പിച്ചത്.രണ്ടാം ഘട്ടത്തിൽ 95% കേന്ദ്രങ്ങളും സ്വകാര്യവ്യക്തികളുടെ സ്ഥലത്താണ് നിർമ്മിക്കുക. താൽപര്യപത്രം വഴി സ്വകാര്യ ഭൂവുടമകളെയും ചാർജ്‌പോയിന്റ് ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തിയാണ് കെ.എസ്.ഇ.ബി.കേന്ദ്രത്തിന് പദ്ധതി അപേക്ഷ നൽകിയത്.
പുതിയ സ്റ്റേഷനുകളിൽ ഭൂരിഭാഗവും ഉയർന്നശേഷിയുള്ള ഹെവി ഡ്യൂട്ടി ചാർജറുകളാണ്. ഇതിൽ 245 എണ്ണം 120 കിലോവാട്ട്, 43 എണ്ണം 240 കിലോവാട്ട് സൂപ്പർ ഫാസ്റ്റ് ചാർജറുകൾ, 27 എണ്ണം 60 കിലോവാട്ട് ചാർജറുകൾ എന്നിവയാണ്.
പഴയ സ്റ്റേഷനുകൾ പുതിയ ഇ.വി മോഡലുകൾക്ക് അനുയോജ്യമായി ഉയർന്നശേഷിയുള്ള ചാർജറുകളാക്കി ശേഷി കൂട്ടാനും കെ.എസ്.ഇ. ബി ആലോചിക്കുന്നുണ്ട്. ഒന്നാം ഘട്ട സ്റ്റേഷനുകളുടെ നിർമാണം അടുത്ത മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
പുതിയ ചാർജ്ജിംഗ്
സ്റ്റേഷനുകൾ
എറണാകുളം...........................39
തിരുവനന്തപുരം....................32
തൃശൂർ.......................................28
മലപ്പുറം.................................... 27
പാലക്കാട്..................................26
കോഴിക്കോട്............................22
കോട്ടയം....................................19
ഇടുക്കി.......................................14
കൊല്ലം.......................................14
ആലപ്പുഴ....................................13
കണ്ണൂർ.........................................13
കാസർകോട്............................. 11
പത്തനംതിട്ട...............................10
വയനാട്........................................ 9
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |