
കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാതെ പരിചയ സമ്പന്നരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് അഗ്നി ശമന സേനയുടെ താളം തെറ്റിച്ചു. മഴക്കാലത്ത് കുറഞ്ഞ ആൾബലത്തിൽ തലങ്ങും വിലങ്ങും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണിത്..
സർക്കാർ അധികാരത്തിലേറി ഒറ്റ മാസം കൊണ്ട് സ്ഥലം മാറ്റിയത് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ മുതൽ താഴെത്തട്ടിൽ വരെയുള്ള ആയിരത്തിലേറെപ്പേരെ. ഫയർഫോഴ്‌സ് ഡയറക്ടറും അഡ്മിനിസ്‌ട്രേഷൻ ഓഫീസറുമായ അരുൺ അൽഫോൺസിനെ വിയ്യൂർ അക്കാഡമിയിലേക്ക് മാറ്റിയപ്പോൾ ,ചുമതല നൽകിയത് അദ്ദേഹത്തിന്റെ ജൂനിയറായ ഓഫീസർക്ക്.
17 ജില്ലാ ഫയർ ഓഫീസർമാരിൽ 16 പേരേയും മാറ്റിക്കൊണ്ടാണ് സ്ഥലംമാറ്റത്തിന് തുടക്കമിട്ടത്. പിന്നാലെ സ്റ്റേഷൻ ഓഫീസർ, അസി.സ്റ്റേഷൻ ഓഫീസർ, റീജിയണൽ ഫയർ ഓഫീസർ, ഡ്രൈവർ തുടങ്ങിയവരെ കൂട്ടത്തോടെ മാറ്റി. ഫയർ സ്റ്റേഷനുകളിലെ 160പേരെ മാറ്റിയത് രാപകലില്ലാതെ ഓടുന്ന അഗ്നിശമന സേന വാഹനങ്ങളുടെ സഞ്ചാരത്തെ വലിയ തോതിൽ ബാധിച്ചു.. കേരളത്തിലെ 133 ഫയർ സ്റ്റേഷനുകളിലായി 5500ഓളം ജീവനക്കാരാണുള്ളത്. ഫയർമാൻ സ്ഥലംമാറ്റ ലിസ്റ്റിൽ 3200ൽ 700 പേരുണ്ടെന്നാണ് വിവരം. വകുപ്പ് മന്ത്രി പോലും അറിയാതെയുള്ള സ്ഥലംമാറ്റത്തിന് ചുക്കാൻ പിടിക്കുന്നത് വിരമിച്ച ചില യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം
കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും പ്ലാൻ ഫണ്ട് ചെലവഴിക്കാനുള്ള പർച്ചേസ് ലിസ്റ്റ് തയ്യാറാക്കുന്നതിനിടെയുള്ള സ്ഥലം മാറ്റം പ്രവർത്തനത്തെ സാരമായി ബാധിച്ചു. റെയിൻകോട്ട് പർച്ചേസ്, മറ്റ് ഉപകരണങ്ങൾ വാങ്ങൽ, രക്ഷാപ്രവർത്തനത്തിനുള്ള റബർ ബോട്ട് പർച്ചേസടക്കം അവതാളത്തിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |