
കൊച്ചി: പമ്പയിൽ മദ്യം കണ്ടെത്തിയതടക്കം ശബരിമലയിലെ ഗുരുതര നിയമ ലംഘനങ്ങളിൽ ഹൈക്കോടതി സമഗ്ര അന്വേഷണം നിർദ്ദേശിച്ചു. സന്നിധാനത്തെ മരാമത്ത് കോംപ്ലക്‌സിൽ അനധികൃതമായി മുറികൾ വാടകയ്‌ക്ക് നൽകിയതും, 15 വർഷമായി സന്നിധാനത്ത് തുടർച്ചയായി ആംബുലൻസ് ഡ്രൈവർ ജോലി ചെയ്യുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണം.
മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജൂലായ് 17ന് വിഷയം വീണ്ടും പരിഗണിക്കും.
പമ്പയിലെ മരാമത്ത് കോംപ്ലക്‌സിൽ ദേവസ്വം ബോർഡിലെ ആംബുലൻസ് ഡ്രൈവർ സജീഷ് കുമാർ താമസിച്ചിരുന്ന മുറിയിൽ 4.5 ലിറ്റർ വിദേശമദ്യം കണ്ടെത്തി. ഇയാൾ 25 മുറികൾ കൈവശം വച്ച് ബോർഡിന്റെ അനുമതിയില്ലാതെ വാടകയ്‌ക്ക് നൽകിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും രേഖകളും ഹാജരാക്കാൻ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോട് കോടതി നിർദ്ദേശിച്ചു.
സന്നിധാനത്ത് ഭക്തർക്ക് മുറികൾ കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരം കാണാൻ 200 മുറികൾ നിർബന്ധമായും ഓൺലൈൻ ബുക്കിംഗിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സന്നിധാനത്തുള്ള ആകെ മുറികളുടെ എണ്ണം, മുറി അനുവദിക്കുന്നതിലെ നടപടിക്രമങ്ങൾ, ചുമതലയുള്ള ഉദ്യോഗസ്ഥർ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കണം.
.പടിപൂജ ദിവസങ്ങൾ നിശ്ചയിക്കുന്നതിൽ സുതാര്യത ഉറപ്പാക്കാനുള്ള നിർദ്ദേശം നടപ്പാക്ക്ത്തതിന്റെ കാരണം അറിയിക്കണം. കോടതി ഉത്തരവ് ലംഘിച്ച് ഭക്തരെ സന്നിധാനത്തേക്കു കൊണ്ടു പോകുന്ന ട്രാക്ടറുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |