
കൊച്ചി: കൊച്ചി തീരത്ത് കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്ന സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. 'ഓറഞ്ച് വിക്ടോറിയ" എന്ന വിദേശ കപ്പലിന്റെ ഉടമകളായ സിനർജി മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയാണ് ജസ്റ്റിസ് ജി. ഗിരീഷ് തള്ളിയത്. ഇതോടെ അന്വേഷണത്തിന് വർഷങ്ങളായുള്ള സ്റ്റേ നീങ്ങി. 2021 മാർച്ചിലെ കൂട്ടിയിടിയിൽ തിരുവനന്തപുരം സ്വദേശിയുടെ സിതാര എന്ന ബോട്ടാണ് തകർന്നത്. ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലാണ് (തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെ) അപകടം നടന്നത്. 2016ലെ പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം കേസുകൾ അന്വേഷിക്കാൻ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷന് അധികാരം നൽകിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. സർക്കാരിനായി ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. അസഫലി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |