
കോഴിക്കോട്: നിങ്ങൾക്കൊപ്പമുണ്ട് സർക്കാർ. വിഷമിക്കേണ്ട, പരിഹാരം കാണ്ടിരിക്കും... പൊരിവെയിലത്ത് കാത്തുനിന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് അരികിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ്. പരാതികൾ ക്ഷമയോടെ കേട്ടു. നിവേദനം നേരിട്ട് വാങ്ങി അവർക്കൊപ്പം സെൽഫിയുമെടുത്തു.
കോഴിക്കോട് ഐ.ഐ.എമ്മിൽ മന്ത്രിസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്ളാസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സതീശൻ. 2023ലെ റാങ്ക് പട്ടിക ആറുമാസം നീട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എച്ച്.എസ്.എ, എച്ച്.എസ്.ടി ഉദ്യോഗാർത്ഥികളാണ് ഐ.ഐ.എം ഗേറ്റിനു മുന്നിൽ കാത്തുനിന്നത്. പഴയ പട്ടിക നീട്ടിയാൽ തങ്ങളുടെ അവസരം പോകുമോയെന്നാണ് ഇവരുടെ ആശങ്ക. ഇതിൽ വ്യക്തത വേണമെന്നാണ് ആവശ്യം.
തങ്ങളെ കേൾക്കാൻ കാറിൽ നിന്നിറങ്ങി അരികിലെത്തിയ മുഖ്യമന്ത്രിയെ കൈയടിയോടെയാണ് ഉദ്യോഗാർത്ഥികൾ സ്വീകരിച്ചത്. വിവിധ തസ്തികകളിലെ റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും നിയമനം കിട്ടാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. ഓരോരുത്തരുടെയും കാര്യങ്ങൾ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞ് മറുപടി നൽകി. പുതിയ പട്ടികയിലുള്ളവരുടെ അവസരം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു കിട്ടിയതോടെ സങ്കടം മാഞ്ഞു. കൈവീശി യാത്രയാക്കിയാണ് പരാതിക്കാർ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |