
കൊച്ചി: എ.ഡി.ജി.പി എസ്.ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയെ വിമർശിച്ച് ഹൈക്കോടതി. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡി.ജി.പിയാക്കാൻ വിജിലൻസ് ക്ലിയറൻസ് വേണ്ടതല്ലേ. അതിനായി കാത്തിരിക്കാത്തത് എന്താണ്? ആരോപണങ്ങൾ ഉളളവർക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് എന്താണിത്ര തിടുക്കമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ ചോദിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാനദണ്ഡം ലംഘിച്ച് രണ്ട് ബോഡി ബിൽഡർമാരെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. ഹർജിയിൽ ശ്രീജിത്ത് എതിർകക്ഷിയാണ്. ഇതിൽ തീരുമാനമെടുക്കും മുമ്പ് വിജിലൻസ് ക്ലിയറൻസില്ലാതെ ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയതിനെയാണ് കോടതി വിമർശിച്ചത്.
എന്നാൽ, നേരത്തെ തുടങ്ങിയ നടപടികളാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയതിൽ തെറ്റുണ്ടെങ്കിൽ ഹർജിക്കാരന് ചോദ്യം ചെയ്യാമെന്ന് കോടതി പറഞ്ഞു. ബോഡി ബിൽഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് മുൻകൂർ അനുമതി നൽകുന്നതിൽ ആഗസ്റ്റ് 10നകം തീരുമാനമെടുക്കാൻ അഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു.
രണ്ടാഴ്ച കൂടി സമയം വേണമെന്ന സർക്കാർ ആവശ്യം തള്ളിയാണ് ഇടക്കാല ഉത്തരവ്. ബോഡി ബിൽഡിംഗ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനമാണ് പരാതിക്ക് ഇടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |