
കൊച്ചി: അനധികൃത മദ്യശേഖരം കണ്ടെടുത്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് നാടകീയ നീക്കങ്ങൾക്കൊടുവിൽ. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.ഐ.ടി മണിക്കൂറുകൾ നീണ്ട പരിശോധന പൂർത്തിയാക്കി ചാനലിന്റെ ആസ്ഥാനത്ത് നിന്ന് ഇറങ്ങിയതിനു പിന്നാലെ, വയനാട്ടിൽ നിന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുകയായിരുന്നു. അറസ്റ്റ് നീക്കത്തെ ചെറുത്ത ആന്റോ എഫ്.ഐ.ആർ കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
ഡിജിറ്റൽ കോപ്പി ഫോണിൽ കാണിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രിന്റഡ് പകർപ്പ് കാണണമെന്ന് വാശിപിടിച്ചതോടെ തർക്കം മണിക്കൂറുകൾ നീണ്ടു. ഒടുവിൽ പെരുമ്പാവൂർ എക്‌സൈസ് സി.ഐ മനോജ് കുമാർ പ്രിന്റഡ് പകർപ്പ് എത്തിച്ചു. പുലർച്ചെ നാലോടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് വയനാട്ടിലേക്ക് കൊണ്ടുപോയത്. താൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും വയനാട്ടിലെ വീട്ടിൽ മദ്യശേഖരം പിടിച്ചതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ആന്റോ പ്രതികരിച്ചു.
10 വർഷം തടവുശിക്ഷ
ലഭിക്കാവുന്ന വകുപ്പുകൾ
മദ്യശേഖരം പിടിച്ചെടുത്ത കേസിൽ 10 വർഷംവരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണിത്.
അടച്ചിട്ട കോടതിയിൽ
വാദപ്രതിവാദം
റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റ്യനെ ഇന്നലെ വൈകിട്ട് 4.55നാണ് കോടതിയിൽഹാജരാക്കിയത്. അടച്ചിട്ട കോടതിയിൽ രണ്ട് മണിക്കൂറോളം വാദപ്രതിവാദം നടന്നു. ആന്റോ അഗസ്റ്റ്യന്റെ ഉടമസ്ഥതയിലല്ല മദ്യം പിടികൂടിയ വീടെന്നും ഇയാളുടെ സാന്നിദ്ധ്യം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കണ്ടെടുത്ത മദ്യം ആന്റോയുടെ വീട്ടിൽ നിന്നാണെന്ന് തെളിയിക്കാൻ വീടിന് കരമൊടുക്കിയതിന്റെ രേഖ പ്രോസിക്യൂഷൻ ഹാജരാക്കി. ഇത് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കോടതി അറ്റാച്ച് ചെയ്തതാണെന്നും ആന്റോയുടെ ഉടമസ്ഥതയിലല്ലെന്നും പ്രതിഭാഗം വാദിച്ചു. വിധിപറയാൻ കോടതി 15 മിനിറ്റോളം നിറു ത്തിവച്ചു. വീണ്ടും കോടതി ചേർന്ന് 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |