
കൊച്ചി:മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച മൊഴിയിൽ നിർബന്ധിച്ച് ഒപ്പുവയ്‌പിച്ചെന്ന് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയും.
ഇ.ഡി ഡയറക്ടർക്ക് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 2024ൽ രേഖപ്പെടുത്തിയ മൊഴി പിൻവലിക്കണമെന്നാണ് ആവശ്യം.
ശശിധരൻ കർത്തയ്‌ക്കു വേണ്ടി മേയ് 15ന് സഹോദരനാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
രോഗശയ്യയിൽ കഴിയവെ വീട്ടിലെത്തി ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നും കർത്ത ആരോപിക്കുന്നു. മാനസിക, ശാരീരിക പീഡനം സഹിക്കാനാവാതെ, ചോദ്യം ചെയ്യലിനിടെ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർത്ത പറഞ്ഞതായും സഹോദരൻ നൽകിയ രേഖയിലുണ്ട്. സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥരുടെ മൊഴിയിലും സമ്മർദ്ദംചെലുത്തി തന്റെ ഒപ്പ്
വയ്പിച്ചതായും കർത്ത ആരോപിക്കുന്നു. ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് സത്യവാങ്മൂലം.
ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതര വൃക്കരോഗം എന്നിവയാൽ ബുദ്ധിമുട്ടുന്നയാളാണ്. ഈ സാഹചര്യങ്ങൾ പൂർണമായി അവഗണിച്ചാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ് സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് മകൾ ടി. വീണയ്‌ക്ക് പണം നൽകിയതെന്നായിരുന്നു ഇ.ഡി രേഖപ്പെടുത്തിയ മൊഴി. സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ 2024 ഏപ്രിലിലാണ് ഇ.ഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചോദ്യംചെയ്യലിന് ഹാജരാകാൻ നേരത്തെ ഇ.ഡി നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിട്ടുനിന്നു. പിന്നാലെയാണ് ആലുവയിലെ വീട്ടിലെത്തി ഇ.ഡി മൊഴി രേഖപ്പെടുത്തിയത്.
സി.എം.ആർ.എൽ ചീഫ് ജനറൽ മാനേജരും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാറും ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാറും സമാനമായ രീതിയിൽ ഇ.ഡി ഡയറക്ടർക്ക് മൊഴി പിൻവലിക്കൽ പ്രസ്താവന നൽകിയിരുന്നു.
വിജിലൻസ് അന്വേഷണത്തിൽ
നിയമോപദേശം ഉടൻ
സി.എം.ആർ.എൽ - എക്‌സാലോജിക് പണമിടപാടു കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ കത്തിലെ തുടർനടപടിയിൽ അഡ്വക്കേറ്റ് ജനറൽ രണ്ട് ദിവസത്തിനകം സർക്കാരിന് നിയമോപദേശം നൽകും. ഇന്നലെ രാത്രി മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലിയും ഓൺലൈനിൽ ചർച്ച നടത്തി. കേസിന് രാഷ്ട്രീയ മാനങ്ങളുള്ളതിനാൽ കരുതലോടെയാണ് സർക്കാർ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |