
തിരുവനന്തപുരം: കർക്കടകവാവു ബലിയ്ക്ക് വിവിധ കേന്ദ്രങ്ങളിലെത്തുന്ന ഭക്തർക്ക് സുഗമമായി ബലിതർപ്പണം നടത്താൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.കർക്കടകവാവു ബലി ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശപ്രകാരം വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ദേവസ്വംബോർഡ് മുന്നൊരുക്കങ്ങൾ വിശദീകരിച്ചത്.തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മന്ത്രി ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായി. കഴിഞ്ഞ വർഷം കൊല്ലം തിരുമുല്ലാവാരത്ത് മതിയായ ക്രമീകരണങ്ങളില്ലാത്തതിനാൽ ബലിതർപ്പണത്തിനെത്തിയവർക്കുണ്ടായ ബുദ്ധിമുട്ടും ആളുകൾ ബാരിക്കേഡ് മറികടക്കാനുണ്ടായ സാഹചര്യവും മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഇത് മുന്നിൽ കണ്ട് തിരുവല്ലം,ശംഖുമുഖം,അരുവിക്കര, ആലുവ തുടങ്ങിയ കേന്ദ്രങ്ങളിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. തിരുവല്ലത്ത് പുതുതായി വാങ്ങിയ ഒന്നര ഏക്കർ സ്ഥലത്ത് നാല് വിശാലമായ ബലിമണ്ഡപങ്ങൾ സജ്ജമാക്കുമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യമായ പരോഹിതരെ ഉൾപ്പെടെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു.മേയർ വി.വി.രാജേഷ്, ജി.സ്റ്റീഫൻ എം.എൽ.എ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാജു, അഡ്വ. പി.ഡി.സന്തോഷ്, ദേവസ്വം വകുപ്പ് സെക്രട്ടറി ഡോ. എം.ജി.രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സുനിൽ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |