
തിരുവനന്തപുരം:എസ്.എഫ്. ഐയുടെ തീപ്പൊരി നേതാവായിരുന്ന ടി. ഗീനാകുമാരിയെ ഇരുപത്തിയൊൻപത് വർഷം മുമ്പ് മർദ്ദിച്ച് ലാത്തികൊണ്ട് തലതല്ലിപ്പൊളിച്ച പൊലീസുകാരൻ ക്ഷമചോദിക്കാനെത്തി. പാലക്കാട് റെയിൽവെ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആണ് അന്നത്തെ പൊലീസുകാരൻ ജോർജ്.ഗീനാകുമാരി ഇപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറും ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് .
സംഭവം 1994 നവംബർ 15നായിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് കേരളമാകെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സമരം കൊടുമ്പിരികൊണ്ട കാലം. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിശക്തമായ പ്രതിഷേധ സമരത്തിന്റെ മുൻനിരയിൽ ഗീനാകുമാരിയും.
ഉച്ചയ്ക്ക് 12.15ഓടെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങി. ഇതിനിടെയാണ് എ.ആർ. ക്യാമ്പിൽ നിന്നെത്തിയ ജോർജിന്റെ ലാത്തി ഗീനാകുമാരിയുടെ നെറ്റിയിൽ പതിച്ചത്.
ശിരസിൽ നിന്നും ചോര ഒലിച്ചിറങ്ങി. പതറാതെ നിന്ന ഗീനാകുമാരിയുടെ സമരാവേശം പിന്നീട് വലിയ ചർച്ചയ്ക്ക് വഴിവച്ചു.കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സനുമായിരുന്നു ഗീനാകുമാരി.
ഉള്ളിലെ നീറ്റൽ നേരിട്ട് കണ്ട് പറയാനാണ് വന്നത്'
'ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി,
ഇതുമാത്രമാണ് പതറുന്ന ശബ്ദത്തിൽ ജോർജിന് പറയാനുണ്ടായിരുന്നത്.
'എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ . ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ.. നന്ദി.. സുഹൃത്തേ..' എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു കുറിപ്പ് ഇന്നലെ ഗീനാകുമാരി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു.
പഴയ എസ്.എഫ്.ഐ പ്രവർത്തകനും പൊലീസ് അസോസിയേഷൻ ഭാരവാഹി കൂടിയായ എസ്.ഐ സി.പി.ബാബുരാജിനൊപ്പമാണ് കോടതിയിലെ ഓഫീസിൽ എത്തി കണ്ടത്. പിന്നീട് മഹിളാ അസോസിയേഷൻ ഓഫീസിൽ വച്ച് ഗീനാകുമാരിയുമായി സംസാരിച്ചു.
ആ സംഭവത്തിനുശേഷം ലാത്തിചാർജിനൊന്നും പോയിട്ടില്ലെന്ന് ജോർജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |