
തിരുവനന്തപുരം: വായ്പാ കുടിശികയുടെ പേരിൽ സഹകരണ സംഘങ്ങൾ പൊതുജനങ്ങളോട് മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് അനുവദിക്കില്ലെന്ന് സഹകരണമന്ത്രി എം.ലിജു. അന്തർദ്ദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും സഹകരണ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഭിക്കുന്ന എല്ലാ അപേക്ഷകൾക്കും കൃത്യമായ രസീത് നൽകുകയും ലഭിക്കാവുന്ന ആനുകൂല്യം വ്യക്തമായി എഴുതി അറിയിക്കുകയും വേണം. വായ്പാ തിരിച്ചടവിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായിട്ടാണ് മൂന്ന് മാസത്തേക്ക് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയത്. പിഴപ്പലിശ പൂർണമായും ഒഴിവാക്കും. പലിശയിൽ ഇളവ് നൽകും. കിട്ടാക്കടം തിരിച്ചുപിടിക്കാനും പദ്ധതി സഹായകമാകും. കുടിശ്ശികയുള്ളവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും റിസ്‌ക് ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമഭേദഗതി കൊണ്ടുവരും. 2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡ് മന്ത്രി വിതരണം ചെയ്തു. സുധീർഷ പാലോട് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശനി, ആഡിറ്റ് ഡയറക്ടർ ഡോ.എം.സി.റെജിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |