
ഒറ്റപ്പാലം: നിർദ്ധനരായ രോഗികളെ സഹായിക്കാൻ ട്രസ്റ്റ്,പ്രവാസികൾ, സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് സർക്കാർ 'വൺ കേരള കരുതൽ മിഷൻ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഒറ്റപ്പാലത്ത് സി.എം.എൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും പുതിയ ഭവന പദ്ധതികൾക്കായുള്ള ധാരണാപത്ര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് ഗുരുതര രോഗം ബാധിക്കുമ്പോൾ താങ്ങാനാവാത്ത ചികിത്സാച്ചെലവാണ് നേരിടേണ്ടി വരുന്നത്. കരൾ രോഗവും കിഡ്നി സംബന്ധമായ അസുഖവും ക്യാൻസറും മറ്റും ബാധിച്ച് ചികിത്സ നടത്താൻ പ്രയാസപ്പെടുന്ന കിടപ്പുരോഗികൾ അടക്കം നിരവധി പേരാണ് സമൂഹത്തിലുള്ളത്. കോടികൾ വിലയുള്ള മരുന്നു കൊണ്ട് മാത്രം സുഖപ്പെടുന്ന മാരകരോഗങ്ങൾ ബാധിച്ച കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. സർക്കാരിന് സാദ്ധ്യമാകാത്ത സാഹചര്യങ്ങളിൽ കമ്പനികളുടെ സി.എസ്.ആർ ഫണ്ടടക്കം പ്രയോജനപ്പെടുത്താനാകുമോ എന്നാണ് ആലോചിക്കുന്നത്. ഇതിനായാണ് 'വൺ കേരള കരുതൽ മിഷൻ" ആരംഭിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വ്യവസായ സംരംഭകരെയും ജീവ കാരുണ്യ പ്രസ്ഥാനങ്ങളെയും ട്രസ്റ്റുകളെയും മറ്റും മിഷന്റെ ഭാഗമാക്കി പദ്ധതിയിൽ സഹകരിപ്പിക്കും. ഗുരുതര രോഗം ബാധിച്ച സാമ്പത്തികമായി വിഷമിക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ വാർഡ്തലം മുതൽ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ യു.പമ്പാവാസൻ നായർ, മന്ത്രിമാരായ എൻ.ഷംസുദീൻ, കെ.എ.തുളസി, എം.എൽ.എമാരായ എം.വിൻസെന്റ്, പി.മമ്മിക്കുട്ടി, അഡ്വ. കെ.പ്രേംകുമാർ, വി.ടി.ബൽറാം, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |