
കൊച്ചി: കണ്ടെയ്‌നറുകളുമായി കൊച്ചിതീരത്ത് മുങ്ങിത്താഴ്ന്ന ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ3യുടെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നേവിയുടെ സാങ്കേതികസഹായംതേടി ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ്. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. കപ്പലിന്റെ നിലവിലെ അവസ്ഥയും സ്ഥാനവും ഹാനികരമായ ചരക്കുകൾ അടങ്ങിയ കണ്ടെയ്‌നറുകളുടെ അവസ്ഥയടക്കം വിലയിരുത്തണമെന്നാണ് ഡൽഹിയിലെ നാവിക ആസ്ഥാനത്തിന് നൽകിയ കത്തിലെ ആവശ്യം. കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നാവികസേനയുടെ സേവനംതേടാൻ കഴിയുമോയെന്ന് ആരായുകയും പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് അറിയിക്കാൻ അഡിഷണൽ സോളിസിറ്റർ ജനറലിനോട് നിർദ്ദേശിക്കുകയും ചെയ്തത്. ഹർജികൾ ആഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കുമ്പോൾ കത്തിന് ലഭിച്ചമറുപടിയും കേന്ദ്രസർക്കാർ നിലപാടും കോടതിയെ അറിയിച്ചേക്കും. വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട ഫീഡർ കപ്പൽ മോശം കാലാവസ്ഥയിൽപ്പെട്ട് 2025 മേയ് 25നാണ് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽമൈൽ അകലെ രാജ്യാന്തര കപ്പൽച്ചാലിൽ മുങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |