
തിരുവനന്തപുരം: ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷൻ നിർമ്മാണത്തിന് തുടക്കമിട്ട് ഐ.എസ്.ആർ.ഒ. അന്തിമ ഡിസൈന് ഉന്നതതല റിവ്യു കമ്മിറ്റി അംഗീകാരം നൽകി. ഇതോടെ ഇതിന്റെ ഘടകങ്ങളുടെ നിർമ്മാണത്തിന് തുടക്കമായി. ഇന്നലെ രാജ്യസഭയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
ഐ.എസ്.ആർ.ഒയുടെ വിവിധ കേന്ദ്രങ്ങളിലായാണ് ഘടകങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുക. അഞ്ച് ഭാഗങ്ങളാണ് സ്പേസ് സ്റ്റേഷനുണ്ടാകുക. അത് പലഭാഗങ്ങളായി ബഹിരാകാശത്തെത്തിച്ച് കൂട്ടിയോജിപ്പിക്കും. 2035ഒാടെ ഇത് പൂർത്തിയാകും. അതോടെ സ്പേസ് സ്റ്റേഷൻ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. 5 ബഹിരാകാശ ഏജൻസികളുടെ സംയുക്തസംരംഭമായ ഇന്റർനാഷനൽ സ്‌പേസ് സ്റ്റേഷനും (ഐ.എസ്.എസ്) ചൈനയുടെ ചിയാൻഗോങ് സ്‌പേസ് സ്റ്റേഷനുമാണ് നിലവിലുള്ളത്.
2019ലാണ് സ്വന്തം സ്പേസ് സ്റ്റേഷൻ എന്ന ആശയത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ബഹിരാകാശ ദിനാചരണചടങ്ങിൽ ഡൽഹിയിൽ ഇതിന്റെ മാതൃക പ്രദർശിപ്പിച്ചിരുന്നു. റിവ്യു കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ ഡിസൈന് അംഗീകാരം നൽകിയത്. സാമ്പത്തിക ചെലവുൾപ്പെടെ 2024ലാണ് കേന്ദ്രസർക്കാർ പദ്ധതി അംഗീകരിച്ചത്.
ചെലവ് 20,193 കോടി
1.ആകെ അഞ്ച് മൊഡ്യൂളുകളുള്ള, ബഹിരാകാശത്ത് 400മുതൽ 450കിലോമീറ്റർ വരെ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന പരീക്ഷണശാലയായാണ് ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ രൂപകല്പന 2.ആദ്യമൊഡ്യൂൾ 2028ൽ വിക്ഷേപിക്കും. അതിന് 10ടൺ ഭാരമുണ്ടാകും. ചെലവ് 1763 കോടി
3.ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആകെഭാരം 52ടൺ. ആകെ ചെലവ് 20,193 കോടി
തദ്ദേശ സാങ്കേതിക
വിദ്യയിൽ നിർമ്മാണം
ഗഗൻയാൻ ബഹിരാകാശ മനുഷ്യ ദൗത്യത്തിനായി വികസിപ്പിച്ച തദ്ദേശ ബഹിരാകാശ സാങ്കേതിക വിദ്യ സ്പേസ് സ്റ്റേഷൻ നിർമ്മാണത്തിന് പ്രയോജനപ്പെടുത്തും. ഹ്യൂമൻറേറ്റഡ് വിക്ഷേപണ റോക്കറ്റായ എച്ച്.എൽ.വി.എം.3, ക്രൂ എസ്കേപ്പ് സംവിധാനം, ഭൂമിയിലെ നിയന്ത്രണ സംവിധാനമുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ, ഫ്ളൈറ്റ് ഒാപ്പറേഷൻ സംവിധാനം, സ്പേസ് കമ്മ്യൂണിക്കേഷൻ, ബഹിരാകാശ യാത്രികരെ അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടുത്തുന്നതിനുള്ള ക്രൂ റിക്കവറി, ബഹിരാകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, സ്പേസ് സ്റ്റേഷന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഡോക്കിംഗ് സംവിധാനം പരീക്ഷിച്ച സ്പെഡക്സ് പരീക്ഷണം, സ്പേസ് ഫ്ളൈറ്റ് സ്യൂട്ട്, ക്രൂസീറ്റ് തുടങ്ങി 31 സാങ്കേതിക നേട്ടങ്ങളാകും പ്രയോജനപ്പെടുത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |