
നെടുമ്പാശേരി: കാലാവസ്ഥ മോശമായതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലികോപ്ടർ കൊച്ചിയിലിറക്കാതെ തിരികെ തിരുവനന്തപുരത്തേക്ക് പോയി. കവടിയാർ ഗോൾഫ് ക്ലബ്ളിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടർന്ന് 11.30യോടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ന്യുമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യാപിതാവ് വേലായുധൻകുട്ടിയെ സന്ദർശിക്കാനാണ് മുഖ്യമന്ത്രി അടിയന്തരമായി കൊച്ചിയിലെത്തിയത്. ആശുപത്രിയിൽ 20 മിനിറ്റോളം ചെലവഴിച്ച് മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.
കൂടാതെ കാലാവസ്ഥ മോശമായതിനെ തുടർന്ന് ഇന്നലെ രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രാവിലെ കൊച്ചിയിൽനിന്ന് മാലിയിലേയ്ക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനവും 9.55ന് ബംഗളൂരുവിൽനിന്ന് കൊച്ചിയിലേയ്ക്ക് വന്ന എയർഇന്ത്യ വിമാനവുമാണ് തിരുവനന്തപുരത്തേ്ക്ക് തിരിച്ചുവിട്ടത്. ഉച്ചയ്ക്കുശേഷം ഈ വിമാനങ്ങളും നെടുമ്പാശേരിയിലെത്തി. അതേസമയം ഡൽഹി വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. വ്യാഴാഴ്ച രാത്രി 10.35ന് കൊച്ചിയിൽനിന്ന് ഡൽഹിക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |