
കണ്ണൂർ: 'എന്തു വിധിയാണ്. അമ്മയോട് ഇനി എന്ത് പറയും? ' മുത്തങ്ങയിൽ കൊല്ലപ്പെട്ട പൊലീസുകാരൻ കെ.വി. വിനോദിന്റെ സഹോദരൻ ബാബുവിന്റെ വാക്കുകളിൽ നിരാശ. മരവിച്ച മനസ്സോടെയാണ് വിധി കേട്ടതെന്നും റിട്ട. എ.സി.പിയായ ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു.
'അച്ഛൻ ഇത് കേൾക്കാതെ പോയത് നന്നായി", അഞ്ച് വർഷം മുമ്പ് മരിക്കുന്നതുവരെ ഓരോ ദിവസവും കേസിന്റെ ഗതി അന്വേഷിച്ചിരുന്നു. മകനെ കുരുതി കൊടുത്തെന്ന തോന്നലാണ് വർഷങ്ങളായി വേട്ടയാടിയത്.
സർവീസിലിരിക്കെ കൊല്ലപ്പെടുന്ന പൊലീസുകാരന്റെ കുടുംബത്തിന് ലഭിക്കേണ്ട അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു. മാതാപിതാക്കളുടെ കുടുംബ പെൻഷൻ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ആദ്യം നിഷേധിച്ചു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനു ശേഷമാണ് അനുവദിച്ചത്. താനും സഹോദരിയും സർക്കാർ ജീവനക്കാരായതിനാൽ ആശ്രിത നിയമനം കിട്ടയില്ല. സഹോദരന്റെ ജോലിയല്ല എനിക്കു കിട്ടിയത്. പി.എസ്.സി റാങ്ക് ലിസ്റ്റിലൂടെയാണ് ഞാൻ സർവീസിൽ എത്തിയത്.
നീതിക്കായി പോരാടും
വിനോദിനൊപ്പം അന്ന് ഉണ്ടായിരുന്ന സഹപ്രവർത്തകനിൽ നിന്ന് ലഭിച്ച വിവരം മാത്രമാണ് സംഭവത്തെപ്പറ്റി എനിക്കുള്ളത്. അന്വേഷണത്തിന്റെ നാൾവഴി പോലും പൊലീസ് ഉദ്യോഗസ്ഥനായിട്ടും അജ്ഞാതമാണ്. കേസ് നടത്തിപ്പിൽ കുടുംബം ഒരിക്കലും സംതൃപ്തരായിരുന്നില്ല. സർക്കാർ അപ്പീൽ നൽകുന്നത് നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും. ഈ വിധി കേരള പൊലീസിനും സമൂഹത്തിനും സമർപ്പിക്കുകയാണെന്നും ബാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |