
ചേർത്തല : ദേശീയപാതയിൽ ഒറ്റപ്പുന്നയിൽ പുതിയ മേൽപ്പാതയുടെ നിർമ്മാണം പൂർത്തിയാകാത്ത കൈവരി തകർത്ത് കാർ തലകീഴായ് താഴേക്ക് പതിച്ച് ഗർഭിണിയടക്കം അഞ്ച് കാർ യാത്രികർക്ക് പരിക്കേറ്റു. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി (23), ഭർത്താവ് സതീഷ്, ഷാനി (42), നസ്രിൻ (13), വിഷ്ണുരാജ് (48) എന്നിവർക്കാണ് പരിക്കേറ്റത്. ഗർഭിണിയായ അശ്വതിയുടെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റു. ഷാനിക്ക് തലയ്ക്കാണ് പരുക്കേറ്റത്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഷാനിയുടെ മകളുടെ വിവാഹത്തിന് ഞായറാഴ്ച കൊല്ലം അഞ്ചലിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ ഇവർ വിവാഹ ശേഷം ഇന്നലെ അഞ്ചലിലേക്ക് മടങ്ങും വഴി വൈകിട്ട് 4.45നായിരുന്നു അപകടം.
മേൽപ്പാതയുടെ കിഴക്കുഭാഗത്ത് നിർമ്മാണം പൂർത്തിയാകാത്ത കൈവരിയുടെ കമ്പികൾ തകർത്ത് 15 അടി ഉയരത്തിൽ നിന്നാണ് കാർ തലകീഴായി സർവീസ് റോഡിലേക്ക് വീണത്. ഫയർ ഫോഴ്സും പ്രദേശവാസികളും മറ്റു വാഹനയാത്രക്കാരും ചേർന്നാണ് ഇവരെ പുറത്തെത്തിച്ചത്, ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ച അശ്വതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലിലേക്ക് മാറ്റി. സതീഷാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |