
കൊച്ചി: മുട്ടിൽ വഞ്ചനാക്കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേട്ട് കോടതിയിലെ വിചാരണ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വനത്തിൽ നിന്ന് മരം മുറിച്ചെന്ന കേസിൽ സുൽത്താൻ ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടി രണ്ടാഴ്ചയ്ക്കകം ആരംഭിക്കാൻ വനം വകുപ്പിനോട് ജസ്റ്റിസ് സി.എസ്.ഡയസ് നിർദ്ദേശിച്ചു. അനധികൃതമായി വെട്ടിയ തടികൾ 1.40 കോടിക്ക് വിറ്റ് എറണാകുളം കരിമുകൾ സ്വദേശി എം.എം.അലിയാരെ വഞ്ചിച്ചെന്ന കേസിൽ ചോറ്റാനിക്കര കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരനായ റോജി അഗസ്റ്റിന്റെ ആവശ്യം.
വയനാട്ടിലെ പ്രധാനകേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വയനാട്ടിലെ മരം മുറി കേസിൽ രണ്ടാഴ്ചയ്‌ക്കകം അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് സമർപ്പിക്കാനാകുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അസഫലി വാദിച്ചു. തുടർന്നാണ് ഇതിനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്. കേസിൽ ഹർജിക്കാരന് പുറമേ സഹോദരങ്ങളായ ജോസ്‌കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും പ്രതികളാണ്. വിചാരണയ്‌ക്കായി പ്രതികൾ 11ന് ഹാജരാകണമെന്ന് ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |