
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകാനുള്ള സ്പോൺസർഷിപ്പ് പദ്ധതിക്ക് രൂപരേഖയായി. വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി.സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്പോൺസർ ചെയ്യാം.
തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന നൽകാം. എ.സി പ്രീമിയം ബസുകൾ, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവയാണ് സ്വീകരിക്കുന്നത്. വാഹനങ്ങൾ നേരിട്ട് വാങ്ങി നൽകുകയോ അല്ലെങ്കിൽ അതിനായുള്ള തുക കോർപറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നൽകുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെ കെ.എസ്.ആർ.ടി.സി തന്നെ വാഹനം വാങ്ങും.
പൂർണ നിയന്ത്രണം
കോർപറേഷന്
സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുന്നത്. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷ്വറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂർണ അധികാരം കെ.എസ്.ആർ.ടി.സിക്കായിരിക്കും. സ്പോൺസർ ചെയ്യുന്നവർ നിർദേശിക്കുന്ന റൂട്ടുകൾ നിലവിലെ സർവീസുകൾക്ക് പകരമാണെങ്കിൽ ക്രമീകരണം ഏർപ്പെടുത്തും. പുതിയ സർവീസാണ് ആവശ്യപ്പെടുന്നതെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ.
പരസ്യങ്ങൾ നൽകാം
ബസ് സ്പോൺസർ ചെയ്യുന്നവർക്ക് 10 വർഷത്തേക്ക് വാഹനത്തിൽ പരസ്യം നൽകാം. നിബന്ധനകൾ പാലിച്ച് വാഹനത്തിന്റെ മുൻവശവും ഗ്ലാസുകളും ഒഴിവാക്കി പുറംഭാഗത്ത് 60 ശതമാനവും വാഹനത്തിനുള്ളിൽ 30 ശതമാനം സ്ഥലത്തും വരെ പരസ്യം പ്രദർശിപ്പിക്കാം. സ്ഥാപനത്തിന്റെ പേര് ഉൾപ്പെടുത്തി 'സ്പോൺസേർഡ് ബൈ' എന്ന് എഴുതാനും സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |