
പാലക്കാട്: അനുമോദനച്ചടങ്ങിനിടെ വിദ്യാർത്ഥികളെ ചെവിക്കു പിടിക്കുകയും കളിയാക്കുകയും ചെയ്ത മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ച വിജയോത്സവം പരിപാടിയിലാണ് വിവാദം. കെ.ടി. ജലീലായിരുന്നു വിശിഷ്ടാതിഥി.
ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്നായിരുന്നു ജലീലിന്റെ ചോദ്യം. തുടർന്ന് മേൽവിലാസം തെറ്റിച്ചെഴുതിയ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് ചെവിയിൽ നുള്ളി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതേത്തുടർന്നാണ് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ സ്വമേധയാ കേസെടുത്തത്. കുട്ടികൾക്ക് മാനസിക പ്രയാസമുണ്ടാക്കും വിധം പെരുമാറിയതിനാണ് കേസ്.
ജലീലിന്റെ നടപടിക്കെതിരെ മന്ത്രിമാരായ എൻ. ഷംസുദ്ദീനും ബിന്ദു കൃഷ്ണയും രംഗത്തെത്തി. പൊതു സദസിൽ കുട്ടികളെ അപമാനിച്ചത് അവരുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു. വിവിധ സംഘടനകളും പ്രതിഷേധിച്ചു.
'എന്നിലെ അദ്ധ്യാപകൻ ഉണർന്നു""
കുട്ടികളെ കണ്ടപ്പോൾ തന്നിലെ അദ്ധ്യാപകൻ ഉണർന്നുവെന്നാണ് കെ.ടി. ജലീലിന്റെ വിശദീകരണം. കുട്ടികളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു. ചെവിയിൽ നുള്ളിയപ്പോൾ കുട്ടി ചിരിക്കുകയായിരുന്നു. കുട്ടികളെ വേദനിപ്പിക്കുന്നത് തന്റെ രീതിയല്ലെന്നും ജലീൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |