
കൊച്ചി: നടി മിനു മുനീറിന്റെ ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടൻ മണിയൻപിള്ള രാജു. ആരോപണങ്ങൾ ഇനി ധാരാളം വരുമെന്നും ഇതിന്റെ പിന്നിൽ പല ഉദ്ദേശങ്ങളുള്ളവർ ഉണ്ടെന്നുമാണ് മണിയൻ പിള്ള രാജു മാദ്ധ്യമങ്ങൾക്ക് മറുപടി നൽകിയത്.
'പണം അടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നവർ, മുൻപ് അവസരം ചോദിച്ചിട്ട് ലഭിക്കാത്തവർ അങ്ങനെ പലരും വരും. ഇതിൽ അന്വേഷണം ആവശ്യമാണ്. ഡബ്ള്യൂ സി സി പറഞ്ഞതിൽ കാര്യമുണ്ട്. ഇതിൽ അന്വേഷണം ഉണ്ടാവണം. തെറ്റ് ചെയ്യാത്തവരെപ്പോലും ഇതിൽ പെടുത്തും. അന്വേഷണം നടന്നില്ലെങ്കിൽ ഇനിയും ആളുകൾ വന്നുകൊണ്ടിരിക്കും. ശുദ്ധനായ ഉമ്മൻ ചാണ്ടിയെക്കുറിച്ച് എന്തെല്ലാം വന്നു. കള്ളപ്പരാതിയുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. അമ്മയിൽ അംഗത്വം നൽകുന്നതിന് നടപടികളുണ്ട്. അംഗത്വ ഫീസ് കൈപ്പറ്റുന്നതിനും നടപടികളുണ്ട്. ഞാൻ തെറ്റുകാരനാണെങ്കിൽ എന്നെയും ശിക്ഷിക്കണം'- മണിയൻ പിള്ള രാജു വ്യക്തമാക്കി.
നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, മുകേഷ് എന്നിവർ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് മിനു സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
'മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്ന് മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്ന ശാരീരികവും വാക്കാലുള്ളതുമായ പീഡനങ്ങളുടെ ഒരു പരമ്പര തുറന്നുപറയാനാണ് ഞാൻ എഴുതുന്നത്.
2013ൽ, ഒരു പ്രോജക്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഈ വ്യക്തികളിൽ നിന്ന് ശാരീരികമായും വാക്കാലുള്ളതുമായ അധിക്ഷേപത്തിനും വിധേയയായി. സിനിമയിൽ തുടർന്നും അഭിയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു'- നടി വ്യക്തമാക്കി.
'തൽഫലമായി സിനിമ മേഖലയിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നു. ശേഷം ചെന്നൈയിലേക്ക് താമസം മാറി. ശാരീരികമായും മാനിസികമായും ഉണ്ടായ ആഘാതത്തിൽ നീതി തേടാൻ ഒരുങ്ങുകയാണ്, അവരുടെ ഹീനമായ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാൻ ഞാൻ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു'- നടി ഫേസ്ബുക്കിൽ കുറിച്ചു. താരങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് നടി ഫേസ്ബുക്കിൽ ഈ പോസ്റ്റ് പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |