
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയതാണ് അദ്ദേഹത്തിന്റെ സസ്പെൻഷനിൽ നിർണായകമായതെന്ന് സൂചന.
അജിത്കുമാറിനോട് ഡി.ജി.പി. വിശദീകരണം തേടിയപ്പോൾ, ആ സമയത്തു താൻ മുണ്ടക്കൈ-ചൂരൽമല ദുരന്ത രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നെന്നും യാത്രാരേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും മറുപടി കൊടുത്തിരുന്നു.
ആലപ്പുഴയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കാട്ടിയ അതിക്രമ കേസിന്റെ അന്വേഷണ സംഘത്തെ വിളിച്ചു വരുത്തിയ സമയത്ത് എ.ഡി.ജി.പി തിരുവനന്തപുരത്തെ ഓഫീസിലുണ്ടായിരുന്നതിന്റെ മൊബൈൽ ഫോൺ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും അടങ്ങിയ ഡിജിറ്റൽ തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തലവനായ എസ്.പി എ.പി. ഷൗക്കത്തലി കണ്ടെത്തിയിരുന്നു.
അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട് ആദ്യം നൽകിയ റിപ്പോർട്ടിൽ അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഈ തെളിവുകൾ ഉണ്ടായിരുന്നില്ലെന്നാണു വിവരം.തുടർന്നാണ് കൂടുതൽ തെളിവുകൾ ശേഖരിച്ചു വ്യക്തത വരുത്താൻ ഡി.ജി.പി നിർദേശിച്ചത്. ഇതു സഹിതമാണ് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്.
എ.ഡി.ജി.പിയുടെ ഓഫീസിലെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും അന്വേഷണോദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്നാണ് എസ്.ഐ.ടി. കണ്ടെത്തൽ.ഫോൺ സംഭാഷണങ്ങൾ , സാക്ഷിമൊഴികൾ , സാഹചര്യത്തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെതിരേ എസ്.ഐ.ടി. കുറ്റം ചുമത്തിയത്.
മൂന്ന് ഡിവൈ.എസ്.പിമാരെ
സസ്‌പെൻഡ് ചെയ്‌തേക്കും
രക്ഷാപ്രവർത്തന അട്ടിമറി കേസിൽ മൂന്ന് ഡിവൈ.എസ്.പിമാരെ സസ്‌പെൻഡ് ചെയ്‌തേക്കുമെന്ന് സൂചന. അന്വേഷണോദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയ എ.ഡി.ജി.പിയുടെ ഓഫീസിലെ രണ്ടു ഗ്രേഡ് എസ്.ഐമാർക്കെതിരെയും നടപടിക്ക് സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |