
ന്യൂഡൽഹി: നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ കുറ്രപത്രം സമർപ്പിച്ചത് സാക്ഷിമൊഴികളോ സുപ്രധാന രേഖകളോ ഇല്ലാതെ. സി.ബി.ഐയുടെ അപേക്ഷയിൽ, രേഖകൾ സമർപ്പിക്കാൻ ഡൽഹി റൗസ് അവന്യു അതിവേഗ കോടതി മൂന്നു ദിവസം സമയം നൽകി.
സാക്ഷിമൊഴികൾ അടക്കം സ്‌കാൻ ചെയ്‌ത് പ്രിന്റ് എടുക്കേണ്ടതുണ്ടെന്ന് സിബി.ഐ അഭിഭാഷകൻ ബോധിപ്പിച്ചു. 20,000ൽപ്പരം പേജുള്ള കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറുകയും വേണം. തുടർന്നാണ് ജഡ്‌ജി അനു ഗ്രോവർ ബലിഗ സമയം അനുവദിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
13 പ്രതികളാണുള്ളത്. ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകരായ പ്രഹ്ലാദ് കുൽക്കർണി, മനീഷ മന്ഥാരെ, മനീഷ സഞ്ജയ് ഹവൽദാർ, ഇടനിലക്കാർ, വിദ്യാർത്ഥികൾ, കോച്ചിംഗ് സെന്റർ ഉടമകൾ എന്നിവരാണിവർ. എല്ലാവരും തിഹാർ ജയിലിലാണ്.
സി.ബി.ഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് 27ന് കേസിലെ ആദ്യ സിറ്റിംഗ് മുടങ്ങിയത് വിമർശനത്തിനിടയാക്കിയിരുന്നു. എന്നാൽ ഇന്നലെ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. പഥക്, പബ്ലിക് പ്രോസിക്യൂട്ടർ അർജുൻ ആനന്ദ് എന്നിവർ നേരിട്ടെത്തി.
360 സാക്ഷികൾ
422 രേഖകൾ
കേസിൽ 360 സാക്ഷികളും 422 രേഖകളും 43 തൊണ്ടിമുതലുമുണ്ട്. ഫൊറൻസിക് റിപ്പോർട്ടുകൾ, വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ എന്നിവ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു
അന്വേഷണ സംഘത്തിൽ 72 ഉദ്യോഗസ്ഥർ. മഹാരാഷ്ട്ര,രാജസ്ഥാൻ,ഹരിയാന,ഡൽഹി സംസ്ഥാനങ്ങളിലെ 92 ഇടങ്ങളിൽ റെയ്ഡ് നടത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |