
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന്റെ അറസ്റ്റ് കോടതി അസാധുവാക്കിയതിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച പുതിയ അന്വേഷണസംഘം ചുമതലയേറ്റു. ക്രൈംബ്രാഞ്ച് എസ്.പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിലവിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഡോ. റാമിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് മോഹനചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡോ.റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കാരണം ഉൾപ്പെടെ വ്യക്തമാക്കിയ ശേഷമേ അറസ്റ്റ് പാടുള്ളൂ എന്ന നിയമവ്യവസ്ഥ പാലിച്ചാണ് പുതിയ അപേക്ഷ നൽകിയത്. ഇന്ന് തലശ്ശേരി സെഷൻസ് കോടതി അന്തിമ തീരുമാനമെടുക്കും. ഡിവൈ.എസ്.പി ജീവൻ ജോർജിനാണ് അന്വേഷണച്ചുമതല. തെളിവെടുപ്പിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലുൾപ്പെടെ പരിശോധന നടത്തും. ആദ്യ മൊഴിയെടുപ്പിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെത്താനായി കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കോളേജ് അധികൃതർ നിതിൻ രാജിനെ അധിക്ഷേപിച്ചതിന് വ്യക്തമായ തെളിവ് കണ്ടെത്തുകയാണ് സംഘത്തിന്റെ അടിയന്തര ദൗത്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |