
കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടരുന്നതിനിടെ ജില്ലയിൽ മത്സ്യവില കുത്തനെ ഉയർന്നു. വിപണിയിൽ മീൻ ലഭ്യത കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. മത്സ്യപ്രേമികളുടെ പ്രിയ വിഭവങ്ങൾക്കെല്ലാം ഇപ്പോൾ തീവിലയാണ്. ഇത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കി.
ട്രോളിംഗ് നിരോധനത്തിന് മുമ്പുള്ള വിലയേക്കാൾ കിലോയ്ക്ക് 100 രൂപയിലധികം വർദ്ധനവാണ് പല മീനുകൾക്കും. നിലവിൽ ചിക്കന് മീനിനേക്കാൾ വില കുറവാണെന്നതാണ് സാധാരണക്കാർക്ക് ആശ്വാസം. വില താങ്ങാൻ പറ്റാതായതോടെ പലരും മീൻ വാങ്ങുന്നത് ഒഴിവാക്കി. കടലിൽ നിന്നുള്ള പച്ചമീൻ വരവ് നിലച്ചതോടെ നഗരത്തിലെ മൊത്തവ്യാപാര മാർക്കറ്റുകളിൽ ഇപ്പോൾ ശീതീകരിച്ച അന്യസംസ്ഥാന മത്സ്യങ്ങളാണ് കൂടുതലായുള്ളത്.
തമിഴ്നാട് ഉൾപ്പടെയുള്ള അയൽസംസ്ഥാനങ്ങളിൽ അടുത്തയാഴ്ചയോടെ ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ വലിയ തോതിൽ പച്ചമീൻ ജില്ലയിലേയ്ക്കെത്തും. ഇത് വില വർദ്ധനവിന് തടയിടുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.
നാടനും ആവശ്യക്കാരേറെ
മഴയെ തുടർന്ന് കിഴക്കൻ വെള്ളം വന്നുതുടങ്ങിയതോടെ നാടൻ മീൻ ലഭ്യത വർദ്ധിച്ചു. ചൂണ്ടയിട്ടും കൂടൊരുക്കിയും വലയിട്ടും മത്സരിച്ചാണ് നാട്ടിലെങ്ങും മീൻപിടിത്തം. വരാൽ, കാരി, കരിമീൻ, ചെമ്പല്ലി, ആറ്റുവാള, മഞ്ഞക്കൂരി, പരൽ, പള്ളത്തി തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി ലഭിക്കുന്നത്. ആവശ്യക്കാർ കൂടുതലുള്ളതിനാൽ മത്സ്യം മാർക്കറ്റിലെത്തും മുന്നേ പകുതിയിലേറെ വിറ്റുതീരും. മത്സ്യത്തൊഴിലാളികൾക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്.
അന്തിപ്പച്ച വിലനിലവാരം (കിലോയ്ക്ക്)
പാര, വറ്റ (മീഡിയം) ₹ 620
തിലാപ്പിയ ₹ 290
വനാമി കൊഞ്ച് ₹ 540
പുള്ളി വറ്റ ₹ 520
കൊഴുവ വറ്റ ₹ 580
കണ്ണനയല ₹ 380
കണവ ₹ 390
കരിമീൻ ₹ 600
ചാള (മത്തി) ₹ 220
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |