
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം. സംവിധാനം സജ്ജമാക്കുന്നതിനുസരിച്ച് സർട്ടിഫിക്കേഷനും നൽകും.
രാജ്യത്ത് ആദ്യമായാണിത്. സംസ്ഥാന വയോജന ക്ഷേമ വകുപ്പാണ് ഉത്തരവിറക്കിയത്.
പദ്ധതി പൂർണ്ണമാകുന്നതോടെ എല്ലാ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം,മുതിർന്നവർക്കുള്ള മുൻഗണനാ ക്യൂ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവ നിർബന്ധമാക്കും.
ഗോൾഡ്,സിൽവർ,ബ്രോൺസ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സർട്ടിഫിക്കേഷനാണ് നൽകുക.
ഫലകവും ക്യു.ആർ കോഡുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റും ലഭിക്കും. ഇവയുടെ പേര് പൊതു രജിസ്ട്രിയിൽ ഉൾപ്പെടുത്തും. ഗോൾഡ് സർട്ടിക്കേഷൻ നേടുന്ന ഓഫീസുകൾക്ക് സിൽവർ ഇക്കോണമി പ്രകാരമുള്ള പദ്ധതികളിൽ മുൻഗണനയും ലഭിക്കും.
ഈ സാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന ആറുമാസംകൊണ്ട് സർട്ടിഫിക്കേഷൻ നൽകാൻ
ഓരോ ജില്ലയിലും ഒരു ഓഫീസ് വീതം തുടങ്ങും.
സ്കോർ നിശ്ചയിക്കാനുള്ള സ്വതന്ത്ര ഏജൻസികളെ എംപാനൽ ചെയ്യും. മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകാനും ഗോൾഡ് പുരസ്‌കാരങ്ങൾ തീരുമാനിക്കാനും സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയുണ്ട്.
രണ്ടാം വർഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകൾ, ട്രഷറികൾ, ആർ.ടി.ഒകൾ, സർക്കാർ ആശുപത്രികൾ എന്നിവയിലൂടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മൂന്നാം വർഷം മുതൽ മറ്റ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.സ്വകാര്യആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ,ഫാർമസികൾ എന്നിവയ്ക് പണമടച്ച് സർട്ടിഫിക്കറ്റ് നേടാം.
#സർട്ടിഫിക്കേഷൻ ഇങ്ങനെ
1. അഞ്ചു മികവ് അനുസരിച്ച് സ്കോർ നൽകും.കെട്ടിടത്തിലേക്കുള്ള പ്രവേശനക്ഷമതയ്ക്ക് 30%,സേവനരീതിക്ക് 25%,ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20%, വിവരവിനിമയത്തിന് 15%, പങ്കാളിത്തത്തിന് 10% എന്നിങ്ങനെയാണ് സ്കോർ.
2. ആകെ സ്‌കോർ 85%ൽ കൂടുതലും ഏതെങ്കിലുമൊരു മേഖലയിൽ 60%ൽ കുറയാതെയും നേടിയാൽ ഗോൾഡ് കിട്ടും.70 മുതൽ 84 വരെ സ്‌കോറുള്ളവയ്ക്ക് സിൽവർ ലഭിക്കും. 60 മുതൽ 69 വരെയുള്ളവയ്ക്ക് ബ്രോൺസും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |