
തിരുവനന്തപുരം: പെൻഷൻ ബോർഡ് പുനഃസംഘടിപ്പിക്കാത്തതിനാൽ മേയ് മുതൽ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ ലഭിക്കുന്നില്ല. 14 ജില്ല സഹകരണ ബാങ്കുകളിൽ നിന്ന് ഈ കാലയളവിൽ വിരമിച്ചവരും പെൻഷൻ റോളിൽ എത്തിയിട്ടില്ല. 400 ൽ അധികം പേർക്കാണ് പെൻഷൻ ലഭിക്കാനുള്ളത്.
യു.ഡി.എഫിനുള്ളിലെ വീതംവയ്പ് തർക്കമാണ് പെൻഷൻ ബോർഡ് ഉൾപ്പെടെയുള്ളവ പുനഃസംഘടിപ്പിക്കാൻ തടമാകുന്നത്. കഴിഞ്ഞ സർക്കാർ നിയോഗിച്ച പെൻഷൻ ബോർഡ് അംഗങ്ങൾ മേയ് ആദ്യവാരം രാജിവച്ചു. ഇതിനുശേഷം ലഭിച്ച അപേക്ഷകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. പുതിയ ബോർഡ് രൂപീകരിച്ചാൽ മാത്രമേ അപേക്ഷകൾ പരിഗണിച്ച് പെൻഷൻ അനുവദിക്കാൻ കഴിയൂ.
വെൽഫയർ ഫണ്ട് ബോർഡും അനാഥം
കോഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ്, നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ്, വെൽഫെയർ ബോർഡ്, സഹകരണ പരീക്ഷാബോർഡ്, സഹകരണ വികസന ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിൽ ചെയർമാനും വൈസ് ചെയർമാനുമില്ല.
റിസ്‌ക് ഫണ്ട് ബോർഡിലും വെൽഫയർഫണ്ട് ബോർഡിലും മാരകരോഗം ബാധിച്ചവരുടെ നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വെൽഫയർഫണ്ട് ബോർഡിൽ ആറായിരത്തിലേറെ അപേക്ഷകളുണ്ട്. നിക്ഷേപ ഗ്യാരന്റി ഫണ്ടിലേക്ക് പുതിയ സഹകരണ സംഘങ്ങളെ ചേർക്കുന്നതും തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |