തിരുവനന്തപുരം: മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതവും വീടും ഭൂമിയും നഷ്ടമായവർക്ക് 12 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീട് മാത്രം പൂർണമായി നഷ്ടമായവർക്ക് ആറു ലക്ഷം നൽകും. നിലവിൽ നാലു ലക്ഷമാണ്.
15 പേർ മരിച്ചു. ഏഴുപേരെ കാണാതായി.
സംസ്കാരത്തിന് പതിനായിരം രൂപയും വീടുകളിൽ വെള്ളം കയറിയവർക്ക് ശുചീകരണത്തിന് പതിനായിരം രൂപയും അടിയന്തരമായി നൽകും.
ഭൂമി വാങ്ങി വീടുവയ്ക്കാൻ നൽകിവന്ന 10 ലക്ഷമാണ് 12 ആക്കിയത്. കൃഷിനാശത്തിന് ധനസഹായവും ഉയർത്തും. രണ്ടരയേക്കർ നെൽകൃഷി നശിച്ചവർക്ക് 13500 രൂപയാണ് നിലവിലെ സഹായം. 165 ഹെക്ടറിലെ കൃഷി നശിക്കുകയും 3,596 കർഷകരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം നൽകും.
പ്രവചിക്കാനാവാത്ത അതിതീവ്ര മഴ
പ്രവചിക്കാൻ കഴിയാത്ത അതിതീവ്ര മഴയാണ് രാത്രിവൈകി ഉണ്ടായത്. റഡാറിൽ കാണുമ്പോഴേക്കും ഒഴിപ്പിക്കലിന് കഴിയാത്തത്ര വേഗത്തിൽ മഴപെയ്തു. വടശേരിക്കരയിൽ 350 മി.മി മഴയുണ്ടായി. 6, 7 തീയതികളിലും കനത്തമഴയുണ്ടാവും. ഏത് സമയവും അതിതീവ്രമഴ പെയ്യാം.
നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
പത്തനംതിട്ടയിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത്. കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ 2 ഹെലികോപ്ടറുകൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്ടർ വഴി ഭക്ഷണ പാക്കറ്റുകൾ എത്തിക്കും. 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018പേരുണ്ട്.
നുണ പറഞ്ഞാൽ നടപടി
വലിയ അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴെയാണ്. മൂഴിയാറിൽ മാത്രമാണ് ചെറിയ പ്രശ്നം.
ഇടുക്കിയിൽ-38.91%, ഇടമലയാറിൽ-46.64%, ബാണാസുര സാഗറിൽ-52.9%, കക്കിയിൽ-44.8%, കല്ലടയിൽ-45%, മലമ്പുഴയിൽ-35%, പീച്ചിയിൽ-35% എന്നിങ്ങനെയാണ് ജലനിരപ്പ്. ചെറിയ അണക്കെട്ടുകൾ തുറക്കുന്നത് ജില്ലാകളക്ടർമാരുടെ അനുമതിയോടെയിരിക്കും. ഡാമുകൾ തുറന്നുവിടുന്നു എന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
18 മരണം 13,496 പേർ ക്യാമ്പിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 353 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത് 13,496 പേർ. 18 മരണം സ്ഥിരീകരിച്ചു. 56 വീടുകൾ പൂർണമായി തകർന്നു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് നഷ്ടപരിഹാരവും നൽകുമെന്ന് റവന്യു മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു.
ഏഴ് ജില്ലകൾക്ക് ഇന്ന് അവധി
തൃശൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ,കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിൽ അവധി നൽകി.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരളം -കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
പി.എസ്.സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പബ്ലിക് സർവീസ് കമ്മിഷൻ ആഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഓൺലൈൻ, ഒ. എം. ആർ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം.ജി സർവകലാശാല ഇന്നു മുതൽ 7 വരെ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കൽപരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |