
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് സംസ്ഥാനത്തെ ആരും അറിയിച്ചിട്ടില്ലെന്നും റെയ്ഡിനായി പൊലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥർ കേന്ദ്ര സേനയുടെ സഹായം തേടിയാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. വിഷയത്തിൽ താൻ ഡി.ജി.പിയുമായും ഹോം സെക്രട്ടറിയുമായും സംസാരിച്ചുവെന്നും സംസ്ഥാന പൊലീസിന് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി സന്ദർശനവും പിന്നാലെ നടന്ന ഇ.ഡി റെയ്ഡും തമ്മിൽ ആസൂത്രിതമായ ബന്ധമുണ്ടെന്ന ആരോപണങ്ങളെ രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായി ചാർജ് എടുത്ത ശേഷം ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കാണുന്നത് ഭരണപരമായ ഒരു ആവശ്യമാണെന്നും, മുൻപ് പലതവണ മുഖ്യമന്ത്രിമാർ ഇത്തരത്തിൽ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം ഭരണപരമായ നടപടികളെ റെയ്ഡുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും ഒത്തുചേർന്ന് ബി.ജെ.പി വിരുദ്ധ നേതാക്കളെ വേട്ടയാടുന്നു എന്ന സി.പി.എമ്മിന്റെ ആരോപണത്തെ രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിനെയും ബി.ജെ.പിയെയും സി.പി.എമ്മിനെയും കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഇത്തരം പ്രചരണങ്ങൾ ഒരു കടന്നകൈ ആണെന്നും അദ്ദേഹം പരിഹസിച്ചു. മുൻപ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധത്തിന് ഇപ്പോൾ എന്ത് സംഭവിച്ചു എന്നാണ് അവർ വിശദീകരിക്കേണ്ടത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധമെന്നും അത് എങ്ങനെ പൊളിഞ്ഞു എന്ന് അവർ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച്ച പുലർച്ചെ മുതൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വാടക വീട്ടിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വീട്ടിലും മറ്റിടങ്ങളിലുമായി ഇ.ഡി. റെയ്ഡുകൾ നടന്നിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |