
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപാര ശൃംഖലയെ ആട്ടിയോടിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഈ ദൗത്യത്തിൽ പൊലീസിനും എക്‌സൈസിനും സർക്കാർ എല്ലാ പിന്തുണയും നൽകും. ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായ 'ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട് 'ന്റെ ഉദ്ഘാടനം കോട്ടൺഹിൽ സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയത് ദൗർഭാഗ്യകരമാണ്. നാടിന്റെ യുവത്വത്തെ മയക്കിക്കിടത്താനാണ് മാഫിയ ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പും സർക്കാറും മാത്രമല്ല, അദ്ധ്യപകരും രക്ഷകർത്താക്കളുമടക്കം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്ന ദൗത്യമാണ് നടപ്പാക്കുന്നത്. വിട്ടുവീഴ്ചയില്ലാതെ വലിയ ദൗത്യമായി പൊലീസും എക്‌സൈസും ഇതിനെ മാറ്റണമെന്നും പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സി.പി ജോൺ,എം.ലിജു,എൻ.ഷംസുദ്ദീൻ, ശശി തരൂർ എം.പി,ഡി.ജി.പി റവാഡ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
വിവരം നൽകുന്നവർക്ക്
സംരക്ഷണം: ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൽ പൊലീസിന് വിവരം നൽകുന്നവർക്ക് സംരക്ഷണം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിസംഘങ്ങളെക്കുറിച്ച് വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. പൊലീസുകാർ വീഴ്ചവരുത്തിയാൽ കർശന നടപടിയെടുക്കും. ഐ.ജി പുട്ടമവിമലാദിത്യയായിരിക്കും ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |