
തിരുവനന്തപുരം: മാദ്ധ്യമങ്ങൾ വിശ്വാസ്യത നിലനിറുത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബ്രേക്കിംഗ് ന്യൂസുകൾക്ക് വേണ്ടി മാദ്ധ്യമപ്രവർത്തനം മാറരുത്. തെറ്റായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്താൻ മാദ്ധ്യമങ്ങൾ മടിക്കുന്ന സാഹചര്യമുണ്ട്.
ബി.ആർ.പി ഭാസ്‌കർ അനുസ്മരണത്തോടനുബന്ധിച്ചുള്ള മാദ്ധ്യമ അവാർഡ് വിതരണം,പുസ്തകപ്രകാശനം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തവാദ മാദ്ധ്യമ പ്രവർത്തനം കൈമോശം വരാൻ പാടില്ല. ബി.ആർ.പി ഭാസ്‌കർ കാട്ടിയ മാതൃക മുന്നിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മാദ്ധ്യമരംഗത്തിന് ബി.ആർ.പി ഭാസ്‌കർ ഒരു പാഠപുസ്‌കമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഭാസ്‌കർ ഫൗണ്ടേഷന്റെ ബി.ആർ.പി എക്‌സലൻസ് അവാർഡ് 'ദി ന്യൂസ് മിനിറ്റ്' ചീഫ് എഡിറ്റർ ധന്യാ രാജേന്ദ്രനും ബോധിഗ്രാം-ബി.ആർ.പി മാദ്ധ്യമ പുരസ്‌കാരം 'കേരള കൗമുദി' റിപ്പോർട്ടർ ബിനിയ ബാബുവിനും രമേശ് ചെന്നിത്തല സമ്മാനിച്ചു. എസ്.എൻ.സുബ്ബറാവു സ്മാരക സ്വദേശി ഗ്രാമവികസന അവാർഡ് ഡോ.ജേക്കബ് പുളിക്കൻ ഏറ്റുവാങ്ങി. 'മണ്ണും മനുഷ്യനും സാമൂഹിക പ്രസ്ഥാനങ്ങളും' പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ജെ.എസ് അടൂർ അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ പി.വൈ,പി.വി രാജഗോപാൽ,എം.ഗീതാനന്ദൻ,മഹേഷ് മിശ്ര,വെങ്കിടേഷ് രാമകൃഷ്ണൻ,ശ്രീരാമൻ കൊയ്യേൻ,ജെ.എസ് ഇന്ദുകുമാർ,ഡോ.മീരാ ഭാസ്‌കർ,ബിനു എസ്.ചക്കാലയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |