
കൊച്ചി: ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമ്മാണത്തിനായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് 10 ദിവസത്തിനകം അറിയിക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിച്ചു.
നെയ്യിൽ വലിയൊരു പങ്ക് വഴിമദ്ധ്യേ മറിച്ചുവിറ്റെന്നും മായം ചേർത്തത് എത്തിച്ചെന്നുമാണ് ആരോപണം. ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മിൽമയിൽ നിന്ന് കൂടിയ വിലയ്‌ക്ക് നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി രൂപ നഷ്ടമുണ്ടായെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
20,000 യൂണിറ്റ് അരവണയ്‌ക്കായി 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ.
ശബരിമല സ്വർണക്കൊള്ളയിലും പ്രതിസ്ഥാനത്തുള്ള പരേതനായ മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ രണ്ടു കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ തുടങ്ങിയത്. ലിറ്ററിന് 369 രൂപ ക്വാട്ട് ചെയ്ത് ഗുണനിലവാര പരിശോധന പാസായ തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറിയെ അടക്കം തഴഞ്ഞാണ് 510 രൂപ നിരക്കിൽ മിൽമയെ ഏൽപ്പിച്ചത്.
ഒരു യൂണിറ്റ് അരവണയ്‌ക്ക് 10 ലിറ്റർ നെയ്യ് വേണ്ടപ്പോൾ ഗുണമേന്മ കൂടിയ മിൽമ നെയ്യ് 7 ലിറ്റർ മതിയാകുമെന്ന് മുരാരി ബാബുവിന്റെ കത്തിൽ പറഞ്ഞിരുന്നു. കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ രേഖാമൂലം എതിർത്തെങ്കിലും ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിച്ചു. മറ്റ് മൂന്ന് ടെൻഡറുകൾ തള്ളി.
എന്നാൽ,മിൽമ പത്തനംതിട്ട ഡയറി പൂനെയിലെ കമ്പനിയിൽ നിന്ന് പതിവില്ലാതെ 24,970 കിലോ നെയ്യ് 497 രൂപ നിരക്കിൽ വാങ്ങിയതും തിരിമറി സംശയിക്കാൻ കാരണമായി. ഫുഡ് സേഫ്റ്റി വിഭാഗം ഗുണനിലവാര പരിശോധനയ്‌ക്കായി ആവശ്യത്തിന് സാമ്പിളുകൾ ശേഖരിച്ചില്ലെന്നും പരാതിയുണ്ട്. ആരോപണങ്ങളുടെ ഗുരുതര സ്വഭാവം കണലെടുക്കുമ്പോൾ പ്രത്യേക അന്വേഷണം ആവശ്യമാണെന്ന് കോടതി വിലയിരുത്തി.
ദേവസ്വം വിജിലൻസ്
റിപ്പോർട്ടിൽ പറയുന്നത്
• ടെൻഡറിലും തുടർനടപടികളിലും പല ക്രമക്കേടുകളും സംശയിക്കുന്നു
• മുഴുവൻ നെയ്യും സന്നിധാനത്ത് എത്തിയോ എന്നതിൽ സംശയം
• ശാന്തിമാരും മറ്റും നെയ്യ് വിൽക്കുന്നത് ഹൈക്കോടതി നിയന്ത്രിച്ചതിനാൽ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടായിരുന്നു.
ശബരിമല നെയ്യ് ഇടപാട്: ദേവസ്വം വിജിലൻസ് എസ്.പി അന്വേഷിക്കും
തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടുകൾ ദേവസ്വം വിജിലൻസ് എസ്.പി വി.സുനിൽകുമാർ അന്വേഷിക്കും. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
റവന്യു ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി ദേവസ്വം മന്ത്രി നൽകിയ കുറിപ്പിൽ പറയുന്നു.
നെയ്യ്ഗുണനിലവാരം ദേവസ്വത്തിന്
ബോദ്ധ്യപ്പെട്ടത്: മിൽമ ചെയർമാൻ
തിരുവനന്തപുരം: ശബരിമലയിലേക്ക് വിതരണം ചെയ്ത നെയ്യിന്റെ ഗുണനിലവാരം മോശമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഴിമദ്ധ്യേ നെയ്യ് മാറ്റിയെന്ന ആരോപണം ഗുരുതരമായതിനാൽ പൊലീസ് അന്വേഷണം നടത്തി വസ്തുത വെളിച്ചത്ത് കൊണ്ടുവരട്ടെ.
ആരോപണം ഉയർന്നപ്പോൾ തന്നെ കഴിഞ്ഞ മാസം 6ന് തിരുവനന്തപുരം യൂണിയൻ എം.ഡി.യോട് ഫെഡറേഷൻ എം.ഡി വിശദീകരണം ചോദിച്ചിരുന്നു. മറുപടി ലഭിക്കാത്തതിനാൽ 29ന് വീണ്ടും കത്ത് നൽകി. മറുപടി ലഭിച്ചശേഷം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കും.ക്ഷേത്രാവശ്യത്തിന് ആയതിനാലാണ് നെയ്യ് വിലകുറച്ച് നൽകിയത്. ഗുരുവായൂരിലേക്കുള്ള നെയ്യും വിലകുറച്ചു നൽകുന്നുണ്ട്.
മിൽമയ്ക്ക് ഒരു ക്വാളിറ്റി നെയ്യ് മാത്രമാണുള്ളത്. സീൽ ചെയ്ത പാക്കറ്റിൽ നിന്നും മാറ്റി ഗുണനിലവാരം കുറഞ്ഞത് നിറയ്ക്കാനാവില്ല. നെയ്യ് ഉദ്യോഗസ്ഥർ ഗോഡൗണിൽ സ്വീകരിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തി സന്നിധാനത്തേക്ക് അയച്ചതാണ്. നെയ്യ് വിതരണത്തിന്റെ തുക മുഴുവനായും ദേവസ്വം ബോർഡ് മിൽമയ്ക്ക് നൽകി. ഗുണനിലവാരത്തെ സംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ല.
അന്വേഷണം നടത്തിയ രാജമാണിക്യത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. മിൽമയുടെ വിശദീകരണം ചോദിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. 5 ലക്ഷം രൂപയ്ക്ക് താഴെയുള്ള ടെൻഡറുകൾക്ക് ഇ ടെൻഡർ ആവശ്യമില്ല എന്നതിനാലാണ് ട്രാൻസ്പോർട്ടേഷന് സീൽഡ് ടെൻഡർ നടപ്പാക്കിയത്. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിൽമ എം.ഡി ആസിഫ് കെ. യൂസഫും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |