
തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമ നെയ്യ് വിതരണം ചെയ്തതിലെ ക്രമക്കേടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മുൻ അംഗം എ.അജികുമാർ എന്നിവരെ പ്രതിചേർത്ത് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
നെയ്യ് ഇടപാടിന് അനുമതി നൽകിയത് ഈ ഭരണ സമിതിയുടെ കാലത്താണ്. ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവാണ് മിൽമ നെയ്യ് വാങ്ങിയാലുള്ള നേട്ടങ്ങളെക്കുറിച്ച് ബോർഡിന് റിപ്പോർട്ടയച്ചത്. മിൽമ നെയ്യ് ഉപയോഗിച്ചാൽ അരവണയുടെ ഗുണമേന്മ വർദ്ധിക്കും, ഒരു പ്രസാദക്കൂട്ടിൽ ഉപയോഗിക്കുന്ന നെയ്യുടെ അളവ് 10 ലിറ്ററിൽ നിന്ന് 7 ആയി കുറയ്ക്കാം എന്നൊക്കെ പറഞ്ഞിരുന്നു.
തുടർന്ന് പി.എസ്.പ്രശാന്തും അജികുമാറും മിൽമ മാർക്കറ്റിംഗ് മാനേജരുമായി ചർച്ച നടത്തി. കരാർ ഉറപ്പിച്ച് 2025 ജൂൺ ഏഴിന് ദേവസ്വം സെക്രട്ടറി ഉത്തരവിറക്കി. ബോർഡ് അറിയാതെ ഇങ്ങനെയൊരു ക്രമക്കേട് നടക്കില്ലെന്നാണ് ദേവസ്വം വിജിലൻസിന്റെ നിഗമനം. ദേവസ്വം വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്തരിച്ച മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ പേരും പ്രതിപ്പട്ടികയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |