
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സ്കൂളുകൾക്ക് വിതരണം ചെയ്യുന്നത് ട്രഷറി വഴിയാക്കി സർക്കാർ ഉത്തരവ്. നിലവിൽ കാനറ ബാങ്കിന്റെ സി.എസ്.എസ് പോർട്ടൽ വഴി സ്‌കൂളുകൾ തുടങ്ങിയ സീറോ ബാലൻസ് അക്കൗണ്ടിലേക്ക് തുക എത്തുന്ന രീതിയായിരുന്നു. ഈ മാസം മുതലാണ് മാറ്റം. കേന്ദ്ര സർക്കാർ പദ്ധതികളുടെ തുക കൈമാറുന്നത് എസ്.എൻ.എ സ്പർശ് എന്ന പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സുതാര്യത ഉറപ്പാക്കുകയും ക്രമക്കേട് തടയുകയും ലക്ഷ്യമാണെന്നും വ്യക്തമാക്കി.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഓരോ ഇനങ്ങൾക്കും ഹെഡ് ഓഫ് അക്കൗണ്ട് നിശ്ചയിച്ച് നൽകിയിട്ടുണ്ട്. പാലും മുട്ടയും നൽകുന്ന പദ്ധതിയുടെ ബില്ല് സ്‌കൂൾ തലത്തിൽതന്നെ മാറാൻ കഴിയും. ഭക്ഷ്യധാന്യങ്ങളുടെ ബില്ല് മാറുന്നത് വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലായിരിക്കും. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിക്കും. ഉപജില്ലകൾക്ക് ആവശ്യമായ തുക അലോട്ട്‌മെന്റുകളായിട്ടാകും അനുവദിക്കുക.
പ്രഥമാദ്ധ്യാപകർക്ക് ആശങ്ക
തുക വിതരണം ട്രഷറി വഴിയാക്കുന്നത് ബില്ല് മാറുന്നതിൽ കാലതാമസത്തിന് ഇടയാക്കുമോ എന്നതിൽ പ്രഥമാദ്ധ്യാപകർക്ക് ആശങ്ക. കാലതാമസമുണ്ടായാൽ അത് പദ്ധതിയെ ബാധിക്കും.
ബില്ലുകൾ തയ്യാറാക്കി എ.ഇ.ഒ ഓഫീസിൽ സമർപ്പിച്ച് അംഗീകാരം വാങ്ങി വേണം ട്രഷറിയിൽ നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |