
കൊച്ചി: കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്. രാവിലെ 11നാണ് സത്യപ്രതിജ്ഞ. ക്രമീകരണങ്ങൾ ഒരുക്കാൻ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതന്റെ ഹർജിയിലാണ് അപൂർവ വിധി. ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്.
ദേവീദേവന്മാരുടെ പേരിലടക്കം നേരത്തെ നടത്തിയ സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്നു കണ്ട് കോടതി റദ്ദാക്കിയ 20 ബി.ജെ.പി കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെട്ടിരുന്നു. മറ്റുള്ളവർ കോർപ്പറേഷനിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജയിലിലായതിനാൽ സുഗതന് സാധിച്ചിരുന്നില്ല.
ജനവിധി മാനിക്കണമെന്നും ജനാധിപത്യപ്രക്രിയ തടസപ്പെടരുതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. കാപ്പ ചുമത്തിയതിനാൽ ഹർജിക്കാരനെ ഇപ്പോൾ പുറത്തുവിടാനാകില്ല. ജനവിധി അട്ടിമറിക്കാതിരിക്കാൻ അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. മേയർ വി.വി.രാജേഷിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ചടങ്ങിനായി ജയിലിൽ പ്രവേശിക്കാം. അക്രഡിറ്റഡ് മാദ്ധ്യമപ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |