
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തലസ്ഥാന കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതന് അവധി ലഭിക്കുന്നതിന് സഹായകമായ കുറിപ്പുനൽകിയ അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ. തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയും കെ.എ.എസ് ഉദ്യോഗസ്ഥയുമായ ചിത്ര പി.അരുണിമയ്ക്കെതിരെയാണ് നടപടി. കോർപ്പറേഷൻ കൗൺസിലിൽ നിന്ന് സുഗതന് ആറുമാസത്തെ അവധി ലഭിക്കാൻ ഇടയാക്കിയത് ഈ കുറിപ്പ് മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സുഗതന് അനുകൂലമായ രീതിയിൽ ഫയലിൽ തിരുത്തലുകൾ വരുത്തിയെന്നും ഇത് വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രയ്ക്കെതിര നടപടിയെടുത്തത്.
അതേസമയം തദ്ദേശവകുപ്പിനാണോ, ആഭ്യന്തരവകുപ്പിനാണോ ഇക്കാര്യത്തിൽ വീഴ്ച വന്നതെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുകയാണ്. പ്രാഥമിക റിപ്പോർട്ടിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്ക് വീഴ്ചയുണ്ടായെന്ന നിഗമനത്തിലാണ് നടപടിയെടുത്തത്.
തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യനാകുന്നത് ഒഴിവാകാൻ സുഗതൻ ജൂൺ 22ന് എസ്കോർട്ട് പരോളിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷ ജയിൽ വകുപ്പ് വഴി ആഭ്യന്തര വകുപ്പിലെത്തി. തുടർന്ന് തദ്ദേശവകുപ്പിന്റെ അഭിപ്രായം തേടി. ആഭ്യന്തരവകുപ്പിന് അനൗദ്യോഗിക അറിയിപ്പായി പരോൾ അപേക്ഷ നിരസിക്കാമെന്ന് തദ്ദേശ വകുപ്പ് മറുപടി നൽകി. ഇതോടൊപ്പം അയോഗ്യനാകാതിരിക്കാൻ സുഗതൻ ലീവ് അപേക്ഷ സമർപ്പിച്ചാൽ മതിയാകുമെന്നും വ്യക്തമാക്കി.
ജൂലായ് 20ന് പരോൾ നിരസിച്ചുള്ള മറുപടിയിൽ ആഭ്യന്തരവകുപ്പ് അനൗദ്യോഗിക കുറിപ്പ് അതേപടി ജയിൽ സൂപ്രണ്ടിന് കൈമാറി. ഇതു കാട്ടിയാണ് കൗൺസിൽ യോഗത്തിൽ, പ്രതിപക്ഷ എതിർപ്പിനിടെ സുഗതന് അവധി അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |