
തിരുവനന്തപുരം: മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണു പോയതെന്നും സത്കാരത്തിനല്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സത്കാരത്തിനു പോയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതിയെ കുറിച്ച് വെളുപ്പിന് അഞ്ചുമണിക്കു വിവരം കിട്ടിയതു മുതൽ ജില്ലാ കളക്ടർമാരുമായും എം.എൽ.എമാരും മന്ത്രിമാരുമായും സംസാരിച്ച് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു. മന്ത്രിമാരെല്ലാം സ്ഥലത്തെത്തി. അവിടേക്ക് എത്തണോ എന്നു ചോദിച്ചപ്പോൾ വേണ്ട എന്നു അവർ അറിയിച്ചതനുസരിച്ചാണ് നേരത്തേ നിശ്ചയിച്ചിരുന്ന ചടങ്ങിന് പോയത്.
മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന സി.ഹരിദാസിനെ കാണാനാണ് പൊന്നാനിയിലെത്തിയത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം ശരിയാക്കിയിട്ടുണ്ടായിരുന്നു. അവർ എന്നെയും കാത്ത് ഭക്ഷണം കഴിക്കാതിരിക്കുകയായിരുന്നു. മൂന്നുമണിയായപ്പോൾ ഭക്ഷണം കഴിച്ചുപോയി. അത് തെറ്റാണോ? 2018ലും 19ലും ദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഭക്ഷണം കഴിക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതിൽ എന്ത് ഔചിത്യമാണ് ? ഒരിടത്ത് ഭക്ഷണം കഴിക്കുന്നതിന്റെയും മറ്റൊരിടത്ത് വെള്ളപ്പൊക്കത്തിന്റെയും ചിത്രങ്ങൾ ഒരുമിച്ച് കാട്ടിയുള്ള പ്രചാരണം ഹീനമാണ്. എന്തൊരു മര്യാദകേടാണ്. വെള്ളപ്പൊക്കമുണ്ടായ ദിവസം ഞാൻ ഭക്ഷണം കഴിച്ചുപോയി ക്ഷമിക്കണം. ഇനിമുതൽ ഭക്ഷണം കഴിക്കാതിരിക്കാം. എല്ലാം ജനങ്ങൾ വിലയിരുത്തട്ടെ. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്- സതീശൻ പറഞ്ഞു.
പി.എം-ശ്രീ പദ്ധതി :
പിന്മാറാനാവില്ലെന്ന്
മുഖ്യമന്ത്രി
തിരുവനന്തപുരം: ധാരണാപത്രം ഒപ്പിട്ടതിനാൽ പി.എം-ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . അതിനവസരമുണ്ടായിരുന്നെങ്കിൽ പിണറായി സർക്കാരിന് പിന്മാറാനാവുമായിരുന്നല്ലോ? അവർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി എട്ടു മാസം യോഗം ചേർന്നില്ല. ഇക്കാര്യത്തിൽ യു.ഡി.എഫ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കും. ഒരു തർക്കവും ആശയക്കുഴപ്പവുമില്ല.
അദ്ധ്യാപക- വിദ്യാർത്ഥി
അനുപാതം കുറയ്ക്കും
സ്കൂളുകളിലെ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നതിലെ സാമ്പത്തിക ബാദ്ധ്യത തിട്ടപ്പെടുത്തും.. ഇത് പഠിക്കാൻ രണ്ടു മാസമെടുക്കും. എയ്ഡഡ് സ്കൂളുകളിലും അനുപാതം കുറയ്ക്കേണ്ടി വരും. കുട്ടികളില്ലാതെ ഡിവിഷനുകൾ ഇല്ലാതാവുമ്പോൾ അദ്ധ്യാപകരെ സംരക്ഷിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ നിയമനം തേടി സമരം ചെയ്യുന്നവരോട് മൂന്നു വട്ടം വിദ്യാഭ്യാസമന്ത്രിയും ഒരുവട്ടം താനും ചർച്ച നടത്തി. ഇനിയും ചർച്ചചെയ്യും.
നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി വിജ്ഞാപനമിറക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമുണ്ട്. നടപടിക്രമങ്ങളെല്ലാം പാലിച്ചേ വിജ്ഞാപനമിറക്കാനാവൂ.
തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ സുഗതന്റെ അവധി അപേക്ഷ അനുവദിക്കാവുന്നതാണന്ന് കത്തു നൽകിയ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്റെ നടപടി അന്വേഷിക്കും.
മഴക്കെടുതിയടക്കം ദുരന്തങ്ങളുണ്ടാവുമ്പോൾ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങൾ വീടുകളിൽ നിന്നൊഴിയുന്നില്ല. ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോൾ ക്യാമ്പുകളിലേക്ക് മാറണം. അല്ലെങ്കിൽ രക്ഷാ പ്രവർത്തനം പോലും സാദ്ധ്യമല്ലാതെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോപ്ടറിൽ കൊച്ചിയിലേക്ക് പോയത്
നിക്ഷേപകരെ കാണാൻ: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിലേക്ക് ഹെലികോപ്ടറിൽ പോയത് സ്വകാര്യ ആവശ്യത്തിനല്ല, നിക്ഷേപക സംഘത്തെ കാണാനാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടശേഷമാണ് അവർ കൊച്ചിയിലെത്തിയത്. രാത്രി കാണാമെന്ന് അവർ അറിയിച്ചതു പ്രകാരം വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ അത്യാവശ്യമായി സന്ധ്യയ്ക്ക് ഡൽഹിയിലേക്ക് മടങ്ങണമെന്ന് അവർ അറിയിച്ചു. ആ നിക്ഷേപത്തിന് തമിഴ്നാടും രംഗത്തുള്ളതിനാൽ അവരെ കാണണമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി കണ്ടിട്ടും താൻ കണ്ടില്ലെങ്കിൽ ആക്ഷേപമാവും. അതിനാലാണ് ഹെലികോപ്ടറിൽ പോയത്. നിക്ഷേപകരുടെ പേര് പറയുന്നില്ല. അവരെക്കൂടി വലിച്ചിഴച്ച് നിക്ഷേപം ഇല്ലാതാക്കാനുള്ള ശ്രമമാണോ? തീരുമാനമുണ്ടാവുമ്പോൾ അറിയിക്കും.
ഹെലികോപ്ടർ ഉപയോഗിച്ചതിൽ ഒരു രൂപ പോലും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല, അധികച്ചെലവുമില്ല.
ഞാൻ പാർട്ടി സമ്മേളനത്തിന് പോയിട്ടില്ല. പിണറായി മുഖ്യമന്ത്രിയായിരിക്കെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ ഉപയോഗിച്ചു. അതിന്റെ പണം ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകിയിട്ടുണ്ട്. പിണറായി നടത്തിയ യാത്രകളുടെ ചരിത്രം പറയിപ്പിക്കരുത്.
പിണറായി സർക്കാർ സെപ്തംബർ 19 വരെ ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിട്ടിരിക്കുകയാണ്. അഞ്ചുമാസം വാടക കൊടുത്തിട്ടില്ല. മാസം 80 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ മിനിമം പറക്കാം. അത് സൗജന്യമാണ്. പറന്നില്ലെങ്കിലും 80ലക്ഷം രൂപ നൽകണം. താനും രണ്ട് മന്ത്രിമാരും വയനാട്ടിലേക്ക് പറന്നപ്പോഴാണ് യു.ഡി.എഫ് സർക്കാർ ഹെലികോപ്ടർ ഉപയോഗിച്ചത്. ആകെ നാലോ അഞ്ചോ മണിക്കൂർ മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |