
കൊല്ലം: അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെയും ശബ്ദമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ലഭിച്ചതിന് കേരളകൗമുദി നൽകിയ ആദരവ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോൾ ഈഴവ വിഭാഗത്തെ പരിഗണിക്കാത്തത് ചൂണ്ടിക്കാട്ടിയത് കേരളകൗമുദി മാത്രമാണ്. കേരളകൗമുദിയുടെ സൃഷ്ടിയാണ് താൻ. യോഗം ജനറൽ സെക്രട്ടറിയായപ്പോൾ എന്നും ഒപ്പമുണ്ടാകുമെന്ന് കേരളകൗമുദി ഉറപ്പ് നൽകിയിരുന്നു. ചിലർ കേസ് കൊടുത്ത് തന്നെ തകർക്കാൻ ശ്രമിക്കുകയാണ്. തന്നെ സഹായിക്കാൻ സമുദായവും കേരളകൗമുദിയും കോടതികളും മാത്രമാണുള്ളത്. സാമ്പത്തികമായി തകർന്ന സമുദായത്തെ കരകയറ്റാനാണ് മൈക്രോ ഫിനാൻസ് പദ്ധതി ആരംഭിച്ചത്. കോടികൾ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകൾക്ക് നൽകി. അതിന്റെ ഗുണം സമൂഹത്തിനുണ്ടായി. അത് വലിയ സാമ്പത്തിക വിപ്ലവമായി.
വിദ്യാഭ്യാസ, സംഘടന രംഗങ്ങളിലെ മുന്നേറ്റം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ വളർച്ചയിലേക്ക് നയിക്കൽ തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാണ് ഭാരത സർക്കാർ തനിക്ക് പദ്മഭൂഷൺ നൽകിയത്. തന്നെ സഹായിച്ച എല്ലാവർക്കും പുരസ്കാരം സമർപ്പിക്കുന്നു.
താൻ ജനറൽ സെക്രട്ടറിയാകുമ്പോൾ 78.62 ലക്ഷം രൂപ മാത്രമായിരുന്നു എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്തി. ഇപ്പോൾ 339.74 കോടിയാണ്. എസ്.എൻ ട്രസ്റ്റിന്റെ ആസ്തി 1996ൽ 6.23 കോടി മാത്രമായിരുന്നു. ഇപ്പോൾ 142.85 കോടി രൂപയായി. കോടികളുടെ വർദ്ധനവാണ് 30 വർഷത്തിനിടെ സൃഷ്ടിച്ചത്. എന്നിട്ടും തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. പദ്മഭൂഷൺ നൽകുന്നതിനെതിരെയും കേസ് കൊടുത്തെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പത്രാധിപർ ഗുരുനാഥൻ
തന്റെ ഗുരനാഥനാണ് പത്രാധിപർ കെ.സുകുമാരൻ. പ്രതിസന്ധികളുണ്ടാകുമ്പോഴെല്ലാം താൻ പത്രാധിപരെ സമീപിക്കുമായിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിലനിന്നിരുന്ന കള്ള് തുള്ളൽ അനാചാരം നിറുത്തലാക്കാൻ ഗുരുദേവന്റെ പ്രതിമ പ്രതിഷ്ഠിക്കണമെന്ന ഉപദേശം നൽകിയത് പത്രാധിപരായിരുന്നു. തന്റെ വഴികാട്ടിയും താങ്ങും തണലുമായിരുന്നു പത്രാധിപരെന്നും വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |