
മലപ്പുറം: വയനാട് മാനന്തവാടി കാട്ടിക്കുളത്തേതിന് പിന്നാലെ മലപ്പുറം ജില്ലയിലും കാട്ടാനയുടെ ആക്രമണം. കരുളായി വനത്തിൽ വനംവകുപ്പിന്റെ പ്ളാന്റേഷൻ ജോലിക്ക് പോകുകയായിരുന്ന വൃദ്ധയെയാണ് കാട്ടാന തട്ടിയെറിഞ്ഞത്. മൂത്തേടം ബാലങ്കുളത്തെ വടക്കേത്തല സൈനബ (62)യെയാണ് ആന ആക്രമിച്ചത്. ഇന്ന് രാവിലെ എട്ടരയ്‌ക്കാണ് സംഭവം. ശങ്കരക്കോടിയിൽ പുതിയ പ്‌ളാന്റേഷനിൽ തേക്കിൻ തൈകൾ വയ്‌ക്കാനും കുഴിയെടുക്കാനുമായി തൊഴിലാളികൾ പോകാറുണ്ട്. ഇക്കൂട്ടത്തിൽ പെട്ടയാളാണ് സൈനബ. കരാർ തൊഴിൽ ഏറ്റെടുത്തിരിക്കുന്നവരുടെ വാഹനത്തിലാണ് തൊഴിലാളികൾ ദിവസവും ഇവിടെ ജോലിക്ക് എത്താറ്. ഇന്ന് വാഹനമില്ലാത്തതിനാൽ കുറച്ച് തൊഴിലാളികൾ മാത്രമാണ് ഉള്ള വാഹനത്തിൽ പോയത്. അവശേഷിച്ചവർ നടന്ന് പോകവെയാണ് ആനയുടെ മുന്നിൽ പെട്ടത്.
ചീനിക്കുന്ന് നിന്നും കാട്ടിലെത്തി അൽപം മുന്നോട്ടുകടക്കവെ കാട്ടാന മുന്നിലെത്തി. ഇതോടെ കൂട്ടത്തിലുള്ളവർ ചിതറിയോടി. ജനങ്ങളെ കണ്ട കാട്ടാനയും ഓടി. ഓടുകയായിരുന്ന സൈനബക്ക് മുന്നിലേക്കാണ് കാട്ടാന ഓടിയെത്തിയത്. ഇതോടെ ഇവരെ ആന തട്ടിത്തെറിപ്പിച്ചു. സൈനബയ്‌ക്ക് വാരിയെല്ലിനും ശ്വാസകോശത്തിനുമെല്ലാം പരിക്കേറ്റിട്ടുണ്ട്. ഇവരെ മറ്റ് തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് എടക്കരയിൽ സ്വകാര്യ ആശുപത്രിയിലും പിന്നെ അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോടേക്കും മാറ്റി.
നേരത്തെ മാനന്തവാടി കാട്ടിക്കുളം പുളിമൂട്ടിൽ കാട്ടാന തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. വെള്ളാഞ്ചേരി പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷിസ്ഥലത്ത് ജോലിചെയ്യുന്നതിനിടെയാണ് ആന ആക്രമിച്ചത്. രാജുവിന്റെ ഇടത് നെഞ്ചിലാണ് ആന ചവിട്ടിയത്. ഉടൻ തന്നെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രാജുവിനെ മാനന്തവാടി ആശുപത്രിയിൽ എത്തിച്ചു.
വാരിയെല്ലുകൾ പൊട്ടിയ നിലയിൽ ആയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ആന ജനവാസമേഖലയിൽ എത്തിയത്. സംസ്ഥാനത്ത് കാട്ടാന ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ 500പേരുടെ സ്‌പെഷ്യൽ റിസർവ് ഫോഴ്‌സ് രൂപീകരിക്കാൻ വനംമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കാട്ടാന ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്ന പശ്ചാത്തലത്തിൽ 500 പേരുടെ സ്‌പെഷ്യൽ റിസർവ് ഫോഴ്സ് അടിയന്തരമായി രൂപീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി ഷിബു ബേബി ജോൺ. വന്യജീവികൾ മൂലമുള്ള അപകടസാദ്ധ്യതകൾ ഒഴിവാക്കുന്നതിനും മനുഷ്യവന്യജീവി സംഘർഷങ്ങൾ കൂടുതൽ ഫലപ്രദമായി ലഘൂകരിക്കുന്നതിനുമായാണ് കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്‌പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്‌പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്.
വന്യജീവി സാന്നിദ്ധ്യം അനുഭവപ്പെടുന്ന മേഖലകളെ സംബന്ധിച്ച് അറിവുള്ള ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരും വനം വകുപ്പിൽ നിന്നും വിരമിച്ച വിദഗ്ധരും പരിചയസമ്പന്നരായ തദ്ദേശവാസികളും സാങ്കേതിക പരിജ്ഞാനമുള്ളവരുമുൾപ്പെടെയുള്ളവരാണ് സ്‌പെഷ്യൽ റിസർവ് ഫോഴ്സിൽ ഉണ്ടാവുക. ഈ യൂണിറ്റുകളെ സംസ്ഥാന വ്യാപകമായി വിന്യസിക്കും.
ആനകളുടെ സഞ്ചാരപഥങ്ങളും നീക്കങ്ങളും സദാ നിരീക്ഷിക്കുക, ജനവാസമേഖലകളിലോ ജനവാസകേന്ദ്രങ്ങളുടെ സമീപത്തോ സമീപ പ്രദേശങ്ങളിലോ കാട്ടാനകളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന പക്ഷം കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും നൽകുന്നതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ ഉൾപ്പെടെയുള്ള വിവിധ വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തന ക്ഷമത നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തുക, ജനവാസമേഖലയോട് അടുത്തെത്തുന്ന കാട്ടാനകളെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർആർടികൾക്ക് വേണ്ട സഹായങ്ങളും പിന്തുണയും ലഭ്യമാക്കുക, മറ്റു സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയവയായിരിക്കും സ്‌പെഷ്യൽ റിസർവ് ഫോഴ്സിന്റെ പ്രധാന പ്രവർത്തനങ്ങൾ. സ്‌പെഷ്യൽ റിസർവ് ഫോഴ്സ് 24 മണിക്കൂറും സംഘർഷ ബാധിത മേഖലകളിൽ പെട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |