
ന്യൂഡൽഹി: രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതാദ്യമായി മുനിസിപ്പാലിറ്റി ഭരണം പിടിച്ച് സി.പി.എം. ബിക്കാനീറിലെ നോഖ മുനിസിപ്പാലിറ്റിയിലെ 45 വാർഡിൽ 29 എണ്ണത്തിൽ പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചു. 45 സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഒരു സീറ്റിലും ജയിക്കാനായില്ല. ബി.ജെ.പി 13 സീറ്റും സ്വതന്ത്ര സ്ഥാനാർത്ഥികൾ 3 സീറ്റും നേടി. ബി.ജെ.പിക്കെതിരെയുള്ള ജനരോഷമാണ് ഫലം തെളിയിക്കുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് പ്രതികരിച്ചു. കോൺഗ്രസിനെയല്ല ജനം വിശ്വസിച്ചത്. സി.പി.എമ്മാണ് ശക്തമായ ബദലെന്ന് ജനം വിലയിരുത്തിയതു കൊണ്ടാണ് വോട്ടു വീണതെന്നും കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൊത്തം 192 വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 40ൽപ്പരം പേർ വിജയിച്ചുവെന്നാണ് കണക്ക്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സികർ മണ്ഡലത്തിൽ സി.പി.എം നേതാവ് അമ്രാ റാം വിജയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |