
അമ്പലപ്പുഴ: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നയാളുടെയും മുൻ എം.എൽ.എ പി.പി.ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണവകുപ്പിൽ ജോലി നൽകിയിട്ടുണ്ടെന്ന് ജി.സുധാകരൻ എം.എൽ.എ. അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗത്തിലാണ് മുൻ എം.എൽ.എ എച്ച്.സലാമിന്റെ പേരെടുത്ത് പറയാതെയുള്ള വിമർശനം. സുധാകരന്റെ ഭാര്യ സ്ഥലം വാങ്ങിയതിന്റെയും, ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെയും വിവരങ്ങൾ പുറത്തുവിടണമെന്ന എച്ച്.സലാമിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വെളിപ്പെടുത്തൽ.
സുധാകരൻ പറഞ്ഞത്
എനിക്കെതിരെ ആരോപണം ഉന്നയിച്ചയാളുടെ ഭാര്യക്ക് ഞാനാണ് ജോലിവാങ്ങികൊടുത്തത്. 19 ഒഴിവ് വന്നപ്പോൾ ആദ്യനിയമനം അവർക്കായിരുന്നു. കയർ ക്ഷേമനിധി ബോർഡിൽ അവർ ഇന്നും ജോലിചെയ്യുന്നു. പി.പി.ചിത്തരഞ്ജന്റെ ഭാര്യയ്ക്ക് ആശുപത്രിയിൽ ജോലി കൊടുത്തു. എന്റെ ബന്ധുക്കൾക്കാർക്കും ജോലി കൊടുത്തിട്ടില്ല. ഭാര്യാസഹോദരി ബി.കോം എച്ച്.ഡി.സി പാസായ ആളാണ്. അവർക്ക് പോലും ജോലി നൽകിയിട്ടില്ല. അത് പാലിൽ ഒരു തുള്ളി വിഷം വീഴുന്നത് പോലെയാകും. പൊതുജീവിതത്തിൽ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ ജൂബിലി 32 വർഷം കോളേജ് പ്രൊഫസറായി ജോലി ചെയ്തു. അവർക്ക് 1.75 ലക്ഷം രൂപയോളം ശമ്പളമുണ്ടായിരുന്നു. വീട്ടുജോലിക്കാരിക്ക് വീട് വയ്ക്കാനാണ് ഭാര്യ സ്ഥലം വാങ്ങിയത്. വീട് പണിതുനൽകിയത് ഭാര്യയാണ്. ഗൾഫ് രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് എന്റെ മകൻ.
മുഖ്യമന്ത്രി സൂക്ഷിക്കണം
കൂടെയുള്ള മന്ത്രിമാരെ മുഖ്യമന്ത്രി വി.ഡി.സതീശൻ സൂക്ഷിക്കണമെന്ന് ജി.സുധാകരൻ എം.എൽ.എയുടെ മുന്നറിയിപ്പ്. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. സതീശൻ മികച്ച മുഖ്യമന്ത്രിയാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നയാളാണ്. യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ല. രമേശ് ചെന്നിത്തലയെ വിമർശിച്ചതിന് സി.പി.എം നേതാവിനാണ് വിഷമം. അദ്ദേഹവും രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എന്താണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.പി വധത്തിലെ തെറ്റ് ഏറ്റുപറയണം: കെ.കെ രമ
കോഴിക്കോട്: നേതൃത്വത്തിന്റെ തെറ്റ് തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തും മുമ്പ് ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി നടക്കവേയാണ് കെ.കെ.രമയുടെ ഫേസ് ബുക്ക് പോസ്റ്റ്. ടി.പി ചന്ദ്രശേഖരന്റെ ചിത്രവും ചേർത്തായിരുന്നു രമയുടെ പോസ്റ്റ്.
രമയുടെ പോസ്റ്റ്
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ സഖാവ് വി.എസും, വിജയൻ മാഷുമടക്കമുള്ളവർ പാർട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്ജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച്, നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരൽ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണിൽ വെട്ടിനുറുക്കി തീർത്തുകളഞ്ഞ ടി.പി ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങൾക്ക്'?...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |