തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ തർക്കം രൂക്ഷമായി തുടരുന്നതിനിടെ സംഘടനയിലെ പവർ ഗ്രൂപ്പിനെതിരെയാണ് തന്റെ പോരാട്ടമെന്ന് വ്യക്തമാക്കി ശ്വേത മേനോൻ. പവർഗ്രൂപ്പിനെ തനിക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്നും എന്നാൽ തന്റെ പോരാട്ടത്തിലൂടെ അവരെ തുറന്നുകാട്ടാൻ കഴിയുമെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു. അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തിയതെന്നും അത് ചോദ്യംചെയ്തപ്പോൾ മുതലാണ് അപമാനിക്കാൻ ശ്രമം തുടങ്ങിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
AMMAയിലുള്ള മിക്കവരും ഫീൽഡ് ഔട്ട് ആയവരാണ്, ഇവർക്കൊന്നും സിനിമയില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ സംഘടനയെ പലരും സോഷ്യൽ മീഡിയയിൽ കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
എന്നാൽ ഞാൻ ഒരു കാര്യം തുറന്ന് പറയട്ടെ… അത് ഒരു സത്യമാണ്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാർ അമ്മയിലുണ്ട്. ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവർക്ക് കൈത്താങ്ങാവുക എന്നതാണ് AMMAയുടെ സ്ഥാപിത ലക്ഷ്യം.
ഇതിനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ് സ്റ്റാർ വാല്യൂ ഉള്ള താരങ്ങളും അവരുടെ സമയവും അധ്വാനവും ചിലവഴിച്ച് AMMAയുടെ സ്പോൺസർഡ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത്.
ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങൾ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാൻ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങൾ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്.
പക്ഷേ, അമ്മയുടെ അംഗങ്ങൾക്ക് അവകാശപ്പെട്ട ഫണ്ട്… അവരുടെ ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ ഞാൻ കണ്ടെത്തി.
ആ കാര്യങ്ങൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് എന്നെ അവർ അപമാനിക്കാൻ ശ്രമിച്ചത്. General Body മീറ്റിംഗിൽ എന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് ഞാൻ അമ്മയിൽ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത്.
ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ “power group”നെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ ആവില്ല എന്നത് ഞാൻ AMMA പ്രസിഡന്റായി മത്സരിച്ച അന്നു മുതൽ ഇന്ന് വരെ ഞാൻ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസ്സിലാകും.
എന്തിന് ലാലേട്ടൻ വരെ AMMAയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയില്ലേ? ഈ കുറ്റാരോപിതർ ചെയ്യുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും എന്തിന് ചീത്തപ്പേര് കേൾക്കണം എന്ന് ലാലേട്ടൻ വരെ ചിന്തിച്ചില്ലേ?
ഞാൻ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല.
AMMAയിൽ സാമ്പത്തിക തിരിമറി നടത്തിയവർക്കെതിരെയും ചില കുറ്റാരോപിതർക്കെതിരെയുമാണ് എന്റെ പോരാട്ടം.
നുണക്കഥകൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവർ കരുതുന്നത്.
എന്നെക്കുറിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ടില്ല.
കാരണം, ഇത് AMMAയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.
ഇനി ഞാൻ ഇതിൽ തോറ്റുപോയാലും സാരമില്ല.
കാരണം, ഈ പോരാട്ടത്തിലൂടെ ആ power group അമ്മയുടെ മെമ്പേഴ്സിന്റെ മുന്നിൽ expose ചെയ്യപ്പെട്ടുകഴിഞ്ഞു.
അതുതന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |